Tuesday, July 16, 2013

ഏകലവ്യന്‍


അന്തരീക്ഷത്തില്‍ അര്‍ദ്ധവൃത്തം വരച്ചുകൊണ്ട് മൂളിപ്പറക്കുന്ന കരിങ്കല്‍ച്ചീള് നാലു കശുമാങ്ങകള്‍ക്ക് നടുവിലെ പഴുത്തതിന്റെ പൊക്കിള്‍ക്കൊടിബന്ധം വിഛേദിക്കുന്ന കാഴ്ച്ച 'ബ്ളെസ്സി' കാണിച്ചു തന്ന 'കാഴ്‌ച'യേക്കാള്‍ അവിശ്വസനീയമായ കാഴ്‌ചയാണ്. ഏത് ഏകലവ്യനാണെയ്തത് എന്നമ്പരന്ന് നോക്കുന്നവരുടെ മുഖത്തേക്ക് സുദര്‍ശന ചക്രം വിക്ഷേപിച്ച് സാക്ഷാല്‍ മഹാവിഷ്ണു സ്മൈല്‍ ചെയ്യുന്നപോലെ സ്മൈല്‍ ചെയ്യുന്ന 'മണി'യെക്കാണാം! ഒരു വ്യത്യാസം മാത്രം! മഹാവിഷ്ണുവിന് ഇല്ലാത്ത ഒന്ന് മണിക്ക് ജന്മസിദ്ധമായി കിട്ടിയിട്ടുണ്ട് "കോങ്കണ്ണ്"!.(കുറ്റം പറയരുതല്ലോ, പൂര്‍ണ്ണമായ കോങ്കണ്ണ് എന്നു പറയാനാവില്ല, ഇന്നസെന്റ്, ഹരിശ്രീ അശോകന്‍ എന്നിവരെപ്പോലെ ഇമോഷണല്‍ സീനില്‍ മാത്രമേ അതു ശ്രദ്ധയില്‍പ്പെടൂ) മണിയെന്നു പറയുമ്പോള്‍ ചാലക്കുടി മണി കലാഭവന്‍ മണിയൊക്കെ ആകുന്നതിനു വളരേ മുന്‍പ് ഞങ്ങളുടെ നാട്ടില്‍ അദ്ദേഹത്തിന് സമകാലീനനായി പിറവിയെടുത്ത ഞങ്ങടെ സ്വന്തം 'പൂച്ചമണി'!.(ഇതില്‍ കക്ഷി നിരപരാധിയാണ് കാരണം ഞങ്ങളുടെ കുട്ടിക്കാലത്ത് ഞങ്ങള്‍ക്ക് ആദ്യമായി‌ ഒരു നാല്‍ക്കാലിയെ-പൂച്ചക്കുഞ്ഞിനെ, ഗിഫ്റ്റ് തന്നതിന്റെ പേരിലാണ് വിശാലഹൃദയനായ മണിക്ക് ആപേര് വീണത്.)

അപ്പോ പറഞ്ഞുവന്നത് കല്ലൂകൊണ്ടുള്ള അഭ്യാസം! അതില്‍ മണിയെ വെല്ലാന്‍ സ്വദേശത്തെന്നല്ല, വിദേശത്തുനിന്ന് ആരെങ്കിലും വന്നാല്‍ പോലും ഇമ്പോസിബ്ള്‍! അതിന്റെ ഒരു ചെറ്യ തലക്കനം(മുടിവെട്ടാത്തതു കൊണ്ടുള്ള കനം വേറേയുണ്ട്!)കക്ഷിക്കുണ്ട്. ഇപ്പോ നമ്മുടെ ഏതെങ്കിലും വെളിയൂര്‍ക്കാര നണ്‍പന്‍മാര്‍ക്ക് കാണിച്ചു കൊടുക്കാനായി നമ്മള്‍ "മണ്യേ..ഒന്നെറിഞ്ഞ് കാണിച്ച് കൊടുക്കടാ..." എന്ന് റിക്വസ്റ്റ് ഇട്ടാല്‍, പെരുന്തച്ചനില്‍ തിലകന്‍ മരത്തിനു ചുറ്റും നടന്ന് തട്ടിനോക്കി വിലയിരുത്തുന്നപോലെ, ഇരയാകുന്ന കശുമാങ്ങയിലേക്ക് നെറ്റിക്കുമേലെ കൈ കൊണ്ട് ഒരു സണ്‍ഷെയ്ഡ് ഉണ്ടാക്കി, മുഖത്തിനു ചേരാത്ത വലിയ വായ ജുറാസിക് പാര്‍ക്കിലെ നായകന്‍ പാതി തുറന്നുപിടിക്കുന്നതുപോലെ പിടിച്ച്, ഇടതുകണ്ണിന്റെ ഇടത്തേകോണിലൂടെ ഫോക്കസ് ചെയ്തുകൊണ്ട് പ്രഖ്യാപിക്കും "ഇപ്പെറിഞ്ഞാ സെര്യാവില്ല്യാ...സൂര്യന്‍ കണ്ണിക്കുത്തണ്" എന്നിട്ട് ഈ ഫീല്‍ഡിലെ വൈദഗ്ധ്യം തെളിയിച്ചുകൊണ്ട് കശുമാവിലേക്ക് വലിഞ്ഞുകയറി ഏവരേയും ഞെട്ടിച്ചുകൊണ്ട് ഒരു കുരങ്ങിനെപ്പോലെ പല്ലീളിച്ചു ലക്ഷ്യം വച്ച കശുമാങ്ങ കൈ‌കൊണ്ട് പൊട്ടിച്ച് താഴേക്ക് ചാടും. പിന്നെ ആ ദാനശീലന്‍ അല്ലെങ്കില്‍ ഉദാരമനസ്കന്‍ അതിന്റെ കശുവണ്ടി ഉരിഞ്ഞെടുത്തശേഷം റിലീസ് പടത്തിന്റെ ടിക്കറ്റ് ക്യൂവില്‍ നിന്ന് പുറത്തുവന്ന ആളെപ്പോലെ ഞെരിഞ്ഞുലഞ്ഞ കശുമാങ്ങ നീട്ടിക്കൊണ്ട് പറയും!"ന്നാ...കൂട്ട്വാരന് കൊടത്തോ!". പ്രോബ്ളം സോള്‍വ്ഡ്. അസ്ത്രവിദ്യകാണാന്‍ വന്ന അയല്‍രാജ്യത്തെ കുമാരന്മാര്‍ നിരാശരായി മടങ്ങുമ്പോള്‍ മണിയുടെ വക ഒരു ആശ്വാസവചനം.."നാളെ ഒരൊമ്പതുമണിക്ക് മുമ്പ് വര്വാണെങ്കീ....വെയില് കേറ്യാപ്പിന്നെ ഇത് പറ്റില്ല്യേയ്..അതോണ്ടാ..". എങ്ങനേണ്ട് മണിയാഞ്ചെട്ടി?!.

ഈ തലക്കനം ഒരിക്കല്‍ ഇദ്ദേഹത്തിന് വിനയായും ഭവിച്ചു. അതിന് കാരണം ഞങ്ങളുടെ പറമ്പിലെ ഒരു പ്ലാവും അതിലെ ഫുട്ബോളിനെ നാണിപ്പിക്കുന്ന രൂപഭംഗിയുള്ള ഉണ്ടച്ചക്കയുമാണ്.(ഓരോ അവതാരങ്ങള്‍ക്കുമുണ്ടല്ലോ ഒരോ ലക്ഷ്യം!..ഉണ്ടച്ചക്കയുടെ അവതാരലക്ഷ്യം പൂച്ചമണിഗര്‍വ്വഭംഗമായിരുന്നു)

മദ്ധ്യവേനലവധിക്കാലം!. നിറയെ ചക്കയും മാങ്ങയും കശുമാങ്ങയും, കശുമാവ് പൂത്തതിന്റെ മനം മയക്കുന്ന ഗന്ധവുമുള്ള പറമ്പുകള്‍! വെയില്‍ മാറുന്നതിനനുസരിച്ച് തണലും തണുപ്പും തേടി പറമ്പുകളും മാറിക്കൊണ്ടിരിക്കും മണിയെന്ന സൂര്യനും മറ്റു ഗ്രഹങ്ങളും.എന്റെ അഛ്ചന്‍, ഹിറ്റ്ലര്‍ മാധവന്‍ കുട്ടിയുടെ 1980 മോഡല്‍ ആയിരുന്നതുകൊണ്ടും(പ്രായമല്ല ഉദ്ദേശിച്ചത്..80 കളിലെ അഛ്ചന്റെ സ്വഭാവം)ഞങ്ങളെല്ലാം വളരെ സല്‍സ്വഭാവികളായിരുന്നതു കൊണ്ടും ഞങ്ങള്‍ക്ക് ഈ പറമ്പുവിട്ട് പറമ്പ് മാറലില്‍ പങ്കെടുക്കാന്‍ കഴിയാറില്ല!. അങ്ങനെ ഒരുനാള്‍ ഒരു പതിനൊന്നരയോടെ 'ദ ഗ്രേറ്റ് മൈഗ്രേഷന്‍' ഞങ്ങളുടെ പറമ്പിലെത്തി. കാലത്ത് ശേഖരന്‍ തെങ്ങ് കേറാന്‍ വന്നപ്പോള്‍, അമ്മക്ക് ഓല മെടയാനും ചൂല് ഊഴിയാനും വേണ്ടി വെട്ടിയിട്ടിരുന്ന പച്ചോലക്കെട്ടില്‍ കുത്തിമറിയുന്നതിനിടെ തികച്ചും യാദൃശ്ചികമായി മണിയുടെ കാകദൃഷ്ടികള്‍ ഉണ്ടച്ചക്കയുടെ ആകാരസൌഷ്ഠവത്തില്‍ പതിഞ്ഞു. ചൂണ്ടുവിരലിനും തള്ളവിരലിനും ഇടയിലൂടെ കൃത്യമായി‌ പറയാന്‍ പറ്റാത്തിടത്തൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞുപോയി മണിക്ക്. സൂക്ഷിച്ച് ചെന്നില്ലെങ്കില്‍ ഇപ്പോള്‍ ചക്ക പറന്നു പോകും എന്ന മട്ടില്‍ മൂര്‍ച്ചയേറിയ ഒരു കരിങ്കല്‍ച്ചീളുമായി മാര്‍ജ്ജാരപാദങ്ങളോടെ മണി പ്ലാവിനു സമീപത്തെത്തി. ഞങ്ങള്‍ കണ്ട് "വേണ്ടടാ.."എന്നു പറയാനായി "വേ എന്നുഛ്ചരിക്കുമ്പോഴേക്കും മണിയുടെ കൌണ്ട്ഡൌണ്‍ 2..1..0..എന്ന നിലയില്‍ വിക്ഷേപണം നടന്നു കഴിഞ്ഞു. 501 ബാര്‍സോപ്പിന്റെ കാര്‍ട്ടണില്‍ നീരോലിവടി കൊണ്ടടിച്ചപോലൊരു ശബ്ദം ചക്കയില്‍ നിന്നും, അനുബന്ധമായി കാലിയായ ഉരലില്‍ ഉലക്കകൊണ്ടിടിച്ചപോലൊരു ശബ്ദം മണിയുടെ തലയില്‍ നിന്നും, ന്റമ്മൂ....ന്നൊരുശബ്ദം മണിയുടെ വായില്‍ നിന്നും ഏകദേശം ഈരണ്ട് സെക്കന്റിന്റെ ഇടവേളകളില്‍ ഞങ്ങള്‍ കേട്ടു.

കോമരം ഉറഞ്ഞുതുള്ളുമ്പോള്‍ മാത്രം കണ്ടിട്ടുള്ള ഒരത്ഭുത പ്രതിഭാസത്തിനു ഞങ്ങള്‍ സാക്ഷ്യം വഹിക്കുകയായിരുന്നു. നെറുകന്തല പൊളിഞ്ഞ് കട്ടച്ചോരയൊലിപ്പിച്ച് നിര്‍മ്മാല്യത്തിലെ പി.ജെ. ആന്റണിയെപ്പോലെ മണി ഭരത് അവാര്‍ഡിനു മത്സരിക്കുന്നു....കുഴയുന്നു...വീഴുന്നു! കൂടെയുണ്ടായിരുന്ന പ്രജകള്‍ ചൂട്ടുകണ്ട കടന്നലുകളെപ്പോലെ എവിടെയോ പോയൊളിച്ചു! ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്ന കാഴ്ച കൂട്ടത്തില്‍ ചെറിയവനായ ഒരു ചെക്കന്റെ ട്രൌസറിന്റെ നീലനിറം വേലിക്കഴക്കിടയിലൂടെ മിന്നല്‍ പോലെ മറയുന്നു. "ഇനിയെന്തു ചെയ്യേണ്ടൂ ഞാന്‍" എന്നമട്ടില്‍ അസ്തപ്രജ്ഞനായി നില്ക്കുന്ന എന്റെമുന്നില്‍ ആദ്യം കണ്ടത് കക്കൂസിന്റെ വാതില്‍!"അദ്ദിക്കീന്നഥ ധാവതി ചെയ്തൂ" എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതുപോലെ ധാവതി ചെയ്യുന്നതിനു തയ്യാറെടുക്കുമ്പോള്‍ പടിഞ്ഞാറേ വെട്ടോഴി(വെട്ടുവഴി-ഒരു നാട്ടുപ്രയോഗം)യിലൂടെ "ന്തേ ണ്ടായേ...!" എന്ന ഒരു ബീഢിമണം നിറഞ്ഞ ശബ്ദം. പോര്‍ട്ടര്‍ ചന്ദ്രന്‍!. മണിയുടെ യുണൈറ്റഡ് നാഷന്‍സില്‍ ഉന്നതാധികാര സമിതി അംഗമായ സുന്ദരന്റെ ചെറിയഛ്ചന്‍!. പുള്ളി സെന്ററില്‍ സി ഐ ടി യു ക്കാരനായ ഒരു ഹെഡ് ലോഡ് വര്‍ക്കറാണ്. 12 മണിയായപ്പോ പണികയറി ഊണുകഴിക്കാന്‍ വീട്ടില്‍ വന്നതാണ്! കുഞ്ഞിച്ചാള കൂട്ടാനും ചക്കക്കുരു മെഴുക്കുപുരട്ടിയുമൊക്കെക്കൂട്ടി വിശാലമായി ഊണുകഴിച്ച് വീടിന്റെ തിണ്ണയില്‍ ഒരു ചെറുമയക്കത്തിന്റെ ഇന്റ്രോ സീനിലായിരുന്നു പുള്ളി. അപ്പോഴാണ് ടിപ്പുസുല്‍ത്താന്റെ പടയോട്ടം പേടിച്ച് നാട്ടു പ്രമാണിമാര്‍ മണ്ടുന്നതുപോലെ പിള്ളേര്‍സെറ്റ് പാഞ്ഞ് പോകുന്നതു കണ്ടത്! 'മോനേ മനസ്സിലൊരു ലഡ്ഡു പൊട്ടീ' ന്നു പറഞ്ഞപോലെ മനസ്സിലൊരു കൊള്ളിയാന്‍ മിന്നി. ഓടുന്നത് സാധാരണക്കാരല്ല, തലേമ്മതലതെറിച്ച് അവിടുന്നും തെറിച്ച കുരുത്തം കെട്ട ഓമനകളാണ് ക്രൌഡ് സീന്‍ ഉണ്ടാക്കി പാക്കപ്പ് ആയിരിക്കുന്നത്. തീര്‍ച്ചയായും എന്തോ സംഭവിച്ചിട്ടുണ്ട്!..വീടിന്റെ പടിക്കലേക്കിറങ്ങി വന്നു നോക്കുമ്പോഴാണ് നേരത്തേപറഞ്ഞ ചെറിയ ചെക്കന്‍ ജുമാന്‍ജി യിലെ മൃഗക്കൂട്ടത്തിനൊടുവില്‍ ഒറ്റക്കു പോകുന്ന കാണ്ടാമൃഗം പോലെ വരുന്നതു കണ്ടത്. ചന്ദ്രേട്ടന്റെ ബാലന്‍.കെ.നായര്‍ സ്റ്റൈലില്‍ ഉള്ള ബീഡി കത്തിക്കലും നില്പും കണ്ടപ്പോള്‍ അപകടം മണത്ത ചെക്കന്‍ അപ്പോള്‍ തന്നെ മാപ്പുസാക്ഷിയായി. പക്ഷേ പറഞ്ഞപ്പോള്‍ തലയില്‍ കല്ലുവീണു എന്നതിനു പകരം ചക്ക വീണു എന്ന 'ബ്രേക്കിങ്ങ് ന്യൂസ്' ആണ് സ്ക്രോള്‍ ചെയ്തു വിട്ടത്!. ആ വേവലാതി നിറഞ്ഞ വരവാണ് നമ്മള്‍ കണ്ടത്. വരുമ്പോള്‍ കാണുന്ന കാഴ്‌ച്ച ഗുരുതി കഴിഞ്ഞ ഭഗവതിക്കല്ലു പോലെ മണി വേലിയുടെ മാട്ടത്തില്‍ ചാരി ഇരിക്കുന്നു. പിന്നെ അവിടെ എന്തു നടന്നു എന്നതിനു സാക്ഷിയാകാന്‍ കഴിഞ്ഞില്ല കാരണം 12.30ന്റെ സെന്റ്.തോമസ് കടന്നു പോകുന്നത് ഞാന്‍ കാണുകയും അതില്‍ നിന്നിറങ്ങി അഛ്ചന്‍ ഊണുകഴിക്കാന്‍ വരുന്നത് ഞാന്‍ മനസ്സില്‍ കാണുകയും അഛ്ചനിതറിഞ്ഞാല്‍ ഉണ്ടാകാനിടയുള്ള ദാരുണസംഭവങ്ങള്‍ ഭാവനയില്‍ കാണുകയും ചെയ്തതുകൊണ്ട് മുന്പ് കുഞ്ചന്‍ നമ്പ്യാരെ ഉദ്ധരിച്ച് എഴുതിയ അതേവരികള്‍ " അദ്ദീക്കീന്നധ ധാവതി ചെയ്തു"..

* * * * *

പിന്‍കുറിപ്പ്:- ഈ സംഭവത്തിന് തൊട്ടടുത്ത ദിവസമാണ് ഞങ്ങള്‍ ആമ്പല്ലൂരുള്ള അഛ്ചന്റെ വീട്ടിലേക്ക് കുടുംബ സമേതം പോകുന്നതും തിരിച്ചു വരുമ്പോള്‍ മാധവന്റെ(അഛ്ചന്‍ അങ്ങനെ വിളിക്കുന്നതു കൊണ്ട് ഞങ്ങളൂം!)കടയില്‍ നിന്നും കുടിക്കാന്‍ ഫാന്റയും വായിക്കാന്‍ പൂമ്പാറ്റ അമര്‍ ചിത്രകഥ (ശ്രീ ഹനുമാന്‍)യും വാങ്ങുന്നതും. അതില്‍ ഹനുമാന്‍ സൂര്യനെ പഴമാണെന്നു കരുതി ചാടിപ്പിടിക്കാന്‍ ശ്രമിക്കുന്നതും ഹനുവില്‍ (താടിയില്‍) വെട്ടേറ്റു വീഴുന്നതും അതിനു ശേഷം അദ്ദേഹം ഹനുമാന്‍ എന്നപേരില്‍ അറിയപ്പെടുന്നതും വായിച്ചപ്പോള്‍ മനസ്സില്‍ ഒരു ചോദ്യം ബാക്കി നിന്നു. കല്ലു വന്നിടിച്ച് നെറുകന്തല പിളര്‍ന്ന മണി ഇനി ഏതു പേരില്‍ അറിയപ്പെടും? തലമാന്‍ എന്നോ അതോ നിറമാന്‍ എന്നോ?..

No comments: