Friday, January 9, 2015

നല്ല സ്വപ്നങ്ങളുടെ രാത്രികള്‍

"അമ്മാള്വോമ്മേ!...ദേ നിങ്ങടെ തയ്യിന്റെ തലമുഴോന്‍ ഈ പക്കടാവ് തിന്നു തീര്‍ത്തൂട്ടാ!... കെട്ടഴിഞ്ഞ് പോന്നതാന്നാ തോണേ!.."

പണിയെല്ലാം ഒതുക്കി ഊണും കഴിഞ്ഞ്, പാത്രമൊക്കെ കഴുകിവച്ച് ഒരുച്ചമയക്കത്തിന് തയ്യാറെടുക്കുകയായിരുന്നു അമ്മാളു അമ്മ! അപ്പഴാ തെക്കോറത്ത്ന്ന് ശങ്കരന്റെ വിളി!.

"നിന്ന് വിളിച്ചുകൂവാണ്ട് പിടിച്ച് മാറ്റിക്കെട്ട് ശങ്കരാ..! ഞാന്‍ ദേ വരണൂ..!"

വയ്യാത്ത വലതുകാല്‍ പതിയെ എടുത്ത് കട്ടളപ്പടി കടത്തിവച്ച് കൊണ്ട് അമ്മാളുഅമ്മ മറുപടി കൊടുത്തു!.

"ഇവ്റ്റ്യെ നോക്കാന്ള്ള ആവത് ഇല്ല്യാത്തോണ്ടാ ഇണ്ടായിര്ന്ന രണ്ടണ്ണത്തിനെ നെല്ലനാട്ടെ ഗോയിന്നാര്ക്ക് പിടിച്ച് കൊടുത്തേ" അപ്പഴാ ഈയൊരടങ്ങല്!...ദ് ആര്ടേയാണാവോ?!" അനുബന്ധമെന്നോണം പതിഞ്ഞ ശബ്ദത്തില്‍ ഒരു ആവലാതി പോലെ പറഞ്ഞു നിര്‍ത്തി.

മയക്കം നഷ്ടപ്പെട്ട അലോസരത്തില്‍ വന്നു നോക്കുമ്പോള്‍ കണ്ട കാഴ്ച ആ ദേഷ്യത്തിലും അമ്മാളുഅമ്മയില്‍ ചിരിയുണര്‍ത്തി. പശുക്കിടാവിനെ പിടിച്ചുകെട്ടാന്‍ കയറില്‍ പിടിച്ചു വലിച്ചനേരത്ത് പാതി മുണ്ടഴിഞ്ഞ് ഊര്‍ന്നുവീണ്, ഒരു കൈത്തണ്ട കൊണ്ട് മുണ്ടമര്‍ത്തിപിടിച്ച് അല്പം മുന്നോട്ട് വളഞ്ഞ് മറുകയ്യില്‍ പശുക്കുട്ടിയുടെ കയറുമായി കിണറ്റിന്‍ കരയിലെ പുഷ്കരമൂലത്തിന്റെ പിന്നില്‍ മറഞ്ഞു നിന്ന് നാണം മറക്കാന്‍ പാടുപെടുന്ന ശങ്കരന്‍!

ശങ്കരാ.. ക്ടാവിനെ വിട്ടോളോ..ഞാ‌ന്‍ പിടിച്ചോളാം ഇല്ലിങ്കെ ഇന്നു മുഴോന്‍ നീയവ്ടെ നിക്കും!.

നിങ്ങള് ദെവടെ പോയിക്കെട്ക്കാ ന്റെ മ്മാളൂമ്മേ!..വന്നുവന്ന് ഒന്നും നോക്കില്ല്യാന്നായേക്കണു. ഞാങ്കണ്ടില്ലിങ്ങൈ പ്പോ കാണായിരുന്നു! എല്ലാം തീര്‍ത്തേനെ ക്ടാവ്! ശങ്കരന്റെ ശബ്ദത്തില്‍ ദേഷ്യത്തിന്റെ അലകള്‍.

"പിന്ന്യോ!...തെങ്ങുംതൈ ഒരെണ്ണത്തിന്റെ തല ഒരു പയ്യ് കടിച്ചൂന്ന് ച്ചട്ട് പ്പെന്ത്ണ്ടാവാനാ?...
അല്ലെങ്കിത്തന്നെ ഇതൊക്കെ തെങ്ങായിട്ട് ഇനി എന്നക്കാ?!...എപ്പഴാ വരണേ മറ്റ്യാള് പോത്തുമ്പൊറത്ത്ന്ന് വിചാരിച്ചിരിക്കുമ്പഴാ..ഒരു തെങ്ങും തയ്യ്!" ലോഹത്തകിട് ഉലക്കുന്ന ശബ്ദത്തില്‍ അമ്മാളുഅമ്മ ചിരിച്ചു.വൃശ്ചികക്കാറ്റില്‍ അവരുടെ നരബാധിച്ച തലമുടി ചെറുതായി പറന്ന് വീണ്ടും തല്‍സ്ഥാനത്ത് വന്നുകിടന്നു. ആരോ കോതിക്കൊടുക്കുന്നപോലെ!

ശങ്കരന്റെ ദേഷ്യം പെട്ടെന്ന് ആവിയായി, മനസ്സ് ആര്‍ദ്രമായി. "ന്റെമ്മാളുമ്മേ..നിങ്ങളോട് വന്നുവന്നു ഒന്നുമ്പറയാമ്പറ്റില്ല്യാന്നായേക്ക്ണു. ചങ്കിക്കുത്തണ വര്‍ത്താനല്ലേ പറയൂ! ന്നെ പട്ടിണിക്കിട്ട് കൊല്ലാന്‍ നിങ്ങക്ക് ധിറ്ത്യായീന്ന് തോന്നുണു!" അതു പാതി സത്യവും പാതി അസത്യവുമായിരുന്നു. തലക്ക് സ്ഥിരതയില്ല എന്ന് മുദ്രകുത്തി വെറുതേ ആളുകള്‍ ഭയപ്പെട്ടിരുന്ന ശങ്കരന് അഭയവും ഭക്ഷണവും നല്കി കൂടെ നിര്‍ത്തിയത് അമ്മാളുഅമ്മയായിരുന്നു. തന്റെ ഭക്ഷണപ്രശ്നത്തേക്കാള്‍,ശങ്കരന് അമ്മാളുഅമ്മയുടെ നിരന്തര സാമീപ്യം നല്കിയിരുന്ന ആശ്വാസം, അത് ഒരു കുഞ്ഞിന് അമ്മയുടെ സാമീപ്യത്തില്‍ നിന്നു ലഭിക്കുന്നതു തന്നെയായിരുന്നു. പശുക്കുട്ടിയെ വിട്ട് ശങ്കരന്‍ മുണ്ടുടുത്ത് മറയില്‍ നിന്ന് പുറത്തുവന്നു. സംഭവിച്ചതിന്റെ ജാള്യതയില്‍ വായപൊത്തിക്കുലുങ്ങിച്ചിരിച്ചു! ശങ്കരന്‍ അങ്ങനെയാണ്. സന്തോഷമായാലും സങ്കടമായാലും കോപമായാലും ശങ്കരന് അങ്ങനെയേ പ്രതികരിക്കാനറിയൂ. ആരെങ്കിലും ചീത്തപറഞ്ഞാലും ശങ്കരന്‍ കുലുങ്ങിച്ചിരിക്കും. സ്കൂള്‍ കുട്ടികള്‍ മൂക്കുചൊറിഞ്ഞു കാട്ടിയാലും ശങ്കരന്‍ ചിരിക്കും. നരച്ച കൃഷ്ണമണികളുള്ള കണ്ണെഴുതിയപോലെതോന്നുന്ന മിഴികളുള്ള, സദാ പാതി തുറന്നുപിടിച്ച,ഒറ്റപ്പല്ലുപോലും നല്ലതില്ലാത്ത വായുമുള്ള ശങ്കരന്റെ മുഖം കണ്ട് ആളുകള്‍ പേടിക്കാതിരിക്കാന്‍ ദൈവം കൊടുത്ത അനുഗ്രഹമാണിതെന്നാണ് അമ്മാളുഅമ്മയുടെ പക്ഷം.

അമ്മാളു അമ്മയേക്കാള്‍ നാലുവയസ്സിനി‌ളപ്പമുള്ള നെല്ലിക്കലെ മീനാക്ഷിക്ക് നാലുമക്കള്‍! ഏറ്റവും താഴെയുള്ള രാധ എന്ന പെണ്‍കുട്ടിയൊയൊഴികെ മറ്റു മൂന്നുപേരും ദൈവം നേരിട്ട് ഏതൊക്കെയോ 'നട്ട്' ലൂസാക്കിവിട്ടവരാണ്. അതില്‍ രാധക്ക് നേരെ മൂത്തയാളാണ് ശങ്കരന്‍! മീനാക്ഷിയെക്കുറിച്ചാലോചിക്കുമ്പോള്‍ അമ്മാളു അമ്മക്ക് കണ്ണുനിറയും. സുന്ദരിയായിരുന്ന മീനാക്ഷിക്കു പുടവകൊടുത്തത് നാട്ടിലെ പേരെടുത്ത ഒരു തറവാട്ടിലെ ആണഴകന്‍ തന്നെയാണ്! പക്ഷേ ഏതു മുജ്ജന്മ പാപഫലമാണോ എന്നറിയില്ല മക്കള്‍ ജനിച്ചപ്പോള്‍ ഇങ്ങനെയായിപ്പോയി! പിള്ളേര്‍ക്കൊരു പത്തു പന്ത്രണ്ട് വയസ്സായപ്പോള്‍ കുട്ട്യോള്‍ടെ അഛ്ചനെ ദൈവം തിരിച്ചു വിളിച്ചു. വിഷജ്വരം! തരക്കേടില്ലാത്തൊരു വീടും കുറച്ചു സ്ഥലവും സ്വന്തം പേരിലാക്കിക്കൊടുത്ത് 'തറവാട്ടുകാര്‍' പയ്യെ ഇവരുടെ ജീവിതത്തില്‍ നിന്നൊഴിവായി! സുഖമില്ലാത്ത മക്കളെ വളരെ ശ്രദ്ധയോടെ തന്നെ ആ പാവം വളര്‍ത്തി പക്ഷേ ക്രമേണ മക്കള്‍ നാട്ടുകാര്‍ക്കൊരു ബാദ്ധ്യതയായിത്തുടങ്ങിയപ്പോള്‍ നിയന്ത്രണത്തിന്റെ ചരട് അവരുടെ കയ്യില്‍ നില്ക്കാതായി. കോയമ്പത്തൂരിലെ ഒരു ഹോട്ടലില്‍ ജോലിക്കാരനായ മാധവന്‍ രാധയെ കല്യാണം കഴിച്ച് കൊണ്ടുപോയപ്പോള്‍ മീനാക്ഷിയമ്മയും ആണ്‍മക്കളും തനിച്ചായി. മനസ്സിന്റെ ആധികൊണ്ടോ അതോ ശരീരത്തിനുണ്ടായിരുന്ന വ്യാധികള്‍ കൊണ്ടോ, ഒരു തുലാമാസിലെ കറുത്തവാവിന്‍നാള്‍ മഴ ചാറിക്കൊണ്ടിരുന്ന സന്ധ്യക്ക് അവര്‍ക്കും മോക്ഷം ലഭിച്ചു! ഭൂമിയിലവശേഷിച്ചിരുന്ന ആ ഒരു സ്നേഹം കൂടി ഇല്ലാതായപ്പോള്‍ മക്കള്‍ മൂന്നുപേരും മൂന്നുവഴിക്കു പിരിഞ്ഞു പരസ്പരമെവിടെയെന്നറിയാതെ! വരരുചിയുടെ മക്കളെപ്പോലെ ശ്രാദ്ധത്തിനല്ലെങ്കിലും വല്ലപ്പോഴും ഇവര്‍ ഒത്തുകൂടാറുണ്ട്. അങ്ങനെ ഒരുത്തുകൂടലിന്റെ പിറ്റേന്ന് വികൃതിപ്പിള്ളേര്‍ നടുറോഡില്‍ നഗ്നനാക്കിനിര്‍ത്തി വിളിച്ചുകൂവുമ്പോഴാണ് അമ്മാളു അമ്മ ശങ്കരനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്! ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ഭര്‍ത്താവ് ശങ്കുണ്ണി മേനോനും അമ്മാളുഅമ്മയുടെ പാതയിലേക്കു വന്നു! അട്ടയെപ്പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ല എന്നു തെളിയിച്ചുകൊണ്ട് ശങ്കരന്‍ പുലര്‍ച്ചക്ക് തന്നെ തെണ്ടാനിറങ്ങും. ഉച്ചക്ക് ഊണുകഴിക്കാന്‍ കൃത്യസമയത്ത് വടക്കുപുറത്തെത്തും. അതു കഴിഞ്ഞാല്‍ പിന്നെ ഭൂമിതന്നെ ശാന്തമായി മയങ്ങുന്ന ഉച്ചനേരത്ത നട്ടപ്പറവെയിലത്ത് പറമ്പില്‍ മുഴുവന്‍ കറങ്ങിനടക്കും. അങ്ങനെയാണ് തെങ്ങിന്‍തയ്യിന്റെ തല കടിച്ച പശുക്കിടാവിനെ അറസ്റ്റ് ചെയ്തത്!

സന്ധ്യക്ക് മേലുകഴുകലും പ്രാര്‍ത്ഥനയും കഴിഞ്ഞ് കഴുക്കോലില്‍ കെട്ടിത്തൂക്കിയിട്ട ഭസ്മത്തൊട്ടിയില്‍ നിന്ന് അല്പം എടുത്ത് നെറ്റിയിലു‌ം മറ്റുഭാഗങ്ങളിലും ലേപനംചെയ്തുകൊണ്ട്, നാമം ജപിച്ചു കൊണ്ടിരുന്ന അമ്മാളുഅമ്മയെ നോക്കി, അവരുടെ അവശത ശ്രദ്ധിച്ചുകൊണ്ട്, നാമജപം തീര്‍ന്നശേഷം ശങ്കുണ്ണിമേനോന്‍ ചോദിച്ചു.

"ആ ശങ്കരന്റെ പിന്നാലെ പറമ്പു മുഴുവന്‍ കെടന്നോടി ഓരോന്ന് വരത്തിവയ്ക്കണ്ടാട്ടാ അമ്മാളുമ്മേ"!(മേന്‍ന്നും അവരെ അങ്ങനെ തന്നെയാണ് വിളിക്കുക!) നിങ്ങടെ പ്രായം അതല്ലാന്നോര്‍ത്തോളോ, കൊണ്ടോടാന്‍ നമ്മക്കാരൂല്ല്യാന്നോര്‍ത്താ നന്ന്". പിന്നെ അബദ്ധം പിണഞ്ഞതുപോലെ തലവെട്ടിച്ചുകൊണ്ട് കസേരയിലേക്കിരുന്നു! ഒരിക്കലും പറയരുതെന്ന് കരുതിയത് തന്നെ പിന്നെയും എഴുന്നെള്ളിച്ചിരിക്കുന്നു!

"പിന്നാലെ കെടന്നോട്യൊന്നൂല്ല്യാന്നേ! ഒറങ്ങാന്‍ കെടന്നയാളെ ഉച്ചയൊറക്കത്തീന്ന് വിളിക്കണ്ടാന്ന്ച്ച് ഞാന്‍ തന്ന്യങ്ക്ട് പോയീന്നേള്ളൂ!" മ്മടെ കുട്ടന്‍ ണ്ടായിര്ന്നെങ്കില് ശങ്കരന്റെ അതേ പ്രായാ! അതോര്‍ക്കണതോണ്ടാ അവന്‍ കെടന്നു വിളിക്കുമ്പോ അപ്പോത്തന്നെ പോയി നോക്കണേ! ഇതേപോലന്നെ പറമ്പില് കളിച്ചോണ്ട് നിക്കുമ്പഴല്ലേ പാമ്പിന്റെ രൂപത്തില്‍ വന്ന് അവനെക്കൊണ്ടോയേ! ആരെങ്കിലും ഒറക്കെ വിളിക്കുമ്പൊ അതാ പെട്ടെന്നോര്‍മ്മവര്വാ!" അമ്മാളു അമ്മ തികട്ടിവന്ന സങ്കടം അടക്കി നെടുവീര്‍പ്പിട്ടു.

പിന്നെ ആത്മഗതമെന്നോണം പറഞ്ഞു; "മാമ്പൂക്കള് കണ്ടും മക്കളെക്കണ്ടും കൊതിക്കരുതെന്നു പണ്ടുള്ളവര് പറഞ്ഞിട്ടുള്ളതെത്ര ശര്യാ!. ഒരാള് പോയേന്റെ സങ്കടം ജീവന്‍ള്ള കാലം തീരില്ല്യ, അപ്പോ നാലു പെറ്റിട്ട് അതില് മൂന്നും സുഖല്ല്യാണ്ടായിപ്പോയത് മീനാക്ഷി എങ്ങനെ സഹിച്ചട്ട്ണ്ടാവും?! കുളിപ്പിച്ച്
കണ്ണൊക്കെ എഴുതിച്ച് കൊണ്ട്കിടത്തിയൊറക്കുമ്പോ അവളും എത്ര മോഹിച്ച്ട്ട്ണ്ടാവും. അതിലൊന്നിനെപ്പോലും ദൈവം അവള്‍ക്ക് നേരെചൊവ്വേ കൊടുത്തില്ലില്ലോ?! വിധീന്ന് പറഞ്ഞ് ആശ്വസിച്ചാ ആശ്വാസം കിട്ട്വോ?!

മനസ്സ് യൌവ്വനകാലത്തേക്കും മാതൃത്വത്തിന്റെ മനോഹരനിമിഷങ്ങളിലേക്കും അതുവഴി വീണ്ടും ദു:ഖത്തിന്റെ ഒരു തീരാരാത്രിയിലേക്കും യാത്രയാവുന്നു എന്നു മനസ്സിലാക്കി അതൊഴിവാക്കാനായി അവര്‍ പറഞ്ഞു

" ഞാന്‍ കഞ്ഞി ഇട്ത്ത് വക്കാം. വന്ന് കഴിച്ചോളോ,പൊറത്ത് നല്ല തണുപ്പ്ണ്ട് ഞാനും വല്ലോം കഴിച്ച് വേഗം കെടക്കാം! ഇല്ലിങ്ങിപ്പോ തൊടങ്ങും കാലുമ്മലെ വേദന! വാതം കോപിച്ചാപ്പിന്നെ രാത്രി ഒറക്കോം കഷ്ട്യാവും!"

എന്നിട്ട് പുറത്തേക്ക് നോക്കി ഉറക്കെപ്പറഞ്ഞു "ശങ്കരാ..ആയീച്ചാ വന്നോളൂ..."

പിന്നെ നല്ല സ്വപ്നങ്ങള്‍ നിറഞ്ഞ ഒരു രാത്രിയുടെ പ്രതീക്ഷയുമായി അകത്തേക്കു നടന്നു!

No comments: