Friday, January 9, 2015

ഐതീഹ്യമാലയിലില്ലാത്ത അല്‍ഫോന്‍സ

എങ്കിലോ പണ്ട്....ഞാനൊക്കെ റിലീസായി തൊള്ളതുറന്നു കീറുന്നതിനും വളരെ മുമ്പ് നടന്ന കഥയാണ്! എന്നാലും ഐതീഹ്യമാലയിലൊന്നും കാണാന്‍ വഴിയില്ല! ഇനി കഹാനി!

ഞങ്ങളുടെ പക്കത്ത് ഊരില്‍ എന്നുവച്ചാല്‍ ഒരേഴെട്ട് കിലോമീറ്റര്‍ അപ്പുറത്ത് അക്കാലത്തെ യുവജനങ്ങളെ വല്ലാതെ മോഹിപ്പിച്ചിരുന്ന ഒരു പച്ചക്കരിമ്പ് വിളഞ്ഞ്ന് നിന്നിരുന്നു. പേര് അല്‍ഫോണ്‍സ! പാലത്തിങ്ങല്‍ ഔസേപ്പ് ഇട്ട്യാര അഥവാ ഔസേപ്പാപ്ല എന്ന ഔസേപ്പേട്ടന്റേയും തോട്ടുമ്പറമ്പില്‍ ത്രേസ്യാ വര്‍ഗ്ഗീസ് എന്ന ത്രസ്സ്യേടത്തീടേം പ്രഥമ സംരംഭം. തിരുവാതിര ഞാറ്റുവേലക്ക് പാകിയ വിത്ത് പോലെ, മുള പൊട്ടിയ അന്നു മുതല്‍ തന്നെ തഴച്ച് വളര്‍ന്ന് എട്ടാം ക്ലാസ്സു കഴിഞ്ഞപ്പോഴേക്കും നാട്ടിലെ പൂവാലന്‍മാരുടേയും വിശിഷ്യാ സ്വന്തം തന്തയുടേയും തള്ളയുടേയും ഉറക്കം, സമാധാനം എന്നീ സ്ഥാവര ജംഗമവസ്തുക്കള്‍ ജപ്തിചെയ്തുകൊണ്ട് വീട്ടിലും നാട്ടിലും ഒരുതരം മാനസിക അരക്ഷിതാവസ്ഥ സൃഷ്ടിച്ചുകളഞ്ഞു ഈ മൊതല്! "കാർത്തിക കാലിൽ കാക്കക്കാൽ നനഞ്ഞാൽ മുക്കാലിൽ മുക്കും" എന്ന് കാര്‍ന്നോമ്മാര് പറഞ്ഞപോലെതന്നെ സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ സ്വന്തം സ്റ്റാര്‍വാല്യൂ തിരിച്ചറിഞ്ഞ അല്‍ഫോണ്‍സ പത്താംക്ലാസ്സു കഴിഞ്ഞപ്പോഴേക്കും നാട്ടിലെ കൌമാരക്കാരായ ആമ്പിള്ളേരുടെ മനസ്സില്‍ ഒരു മധുരനൊമ്പരക്കാറ്റായി വീശാന്‍ തുടങ്ങി. മനസ്സിലെ ഇളം കാറ്റ് കൊടുങ്കാറ്റായി മാറിയ ചില സാഹസികര്‍ അതടക്കാന്‍ കഴിയാതെ പാലത്തിങ്ങല്‍ തറവാട്ടിലെ വിശാലമായ മൂന്ന് സെന്റ് പറമ്പിന്റെ വടക്കു കിഴക്കേമൂലയില്‍ ഓലമെടഞ്ഞ് മറച്ച് കെട്ടിയിരുന്ന ബാത്‌റൂമില്‍ സ്പൈ ക്യാമറവച്ചു. നാലാമത്തെ പേറ് കഴിഞ്ഞ് ദേഹചികിത്സയുടെ ഭാഗമായി മഞ്ഞളും ആര്യവേപ്പിലയും മറ്റെന്തൊക്കെയോ മരുന്നുകളും ചേര്‍ത്ത ഇളം ചൂടുവെള്ളത്തില്‍ ത്രസ്യേടത്തി നീരാടുന്ന നേരത്താണ് ഈ പേഷ്യന്റ്സ് തങ്ങളുടെ അസുഖത്തിന് ആശ്വാസം പകരുന്നതിനായി ഓലമറയുടെ ദ്വാരാന്തരേ ദര്‍ശനത്തിനെത്തിയത്. മത്സ്യകന്യകയെ പ്രതീക്ഷിച്ച് വന്നിട്ട് മുന്നില്‍ ഹിപ്പൊപ്പൊട്ടാമസ് പ്രത്യക്ഷപ്പെട്ടതുപോലെയായി പിള്ളേരുടെ കാര്യം! എന്നാപ്പിന്നെ റിസ്ക്കി ഗെയിം ഉപേക്ഷിച്ച് മടങ്ങാം എന്നു കരുതി തിരിഞ്ഞുനോക്കുമ്പോള്‍ തേങ്ങപൊതിക്കുന്ന പാരയുമായി തൊട്ടുമുന്നില്‍ ഔസേപ്പേട്ടന്‍! അന്നു രാത്രി തന്നെ നാടുവിട്ട് പിള്ളേര്‍ കുടുംബത്തിന്റെ മാനം കാത്തു. മാനത്തിന്റെ പേരില്‍ അതിലേറെ ആശ്വസിച്ചത് ത്രസ്യേടത്തി തന്നെയായിരുന്നു. അതിനു കാരണം പെണ്ണു കുളിക്കുമ്പോള്‍ വന്ന് ഒളിഞ്ഞുനോക്കി വേണ്ടാത്തതൊന്നും പിള്ളേര് കണ്ടില്ലല്ലോ എന്നതുകൊണ്ടാണോ അതോ ഔസേപ്പേട്ടന്‍ മാത്രം ലൈക്കിയിട്ടുള്ള തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ച പിള്ളേര്‍ നാടുവിട്ടതുകൊണ്ടാണോ എന്നത് ഇന്നും അജ്ഞാതം!

ഔസേപ്പേട്ടന്‍ കഠിനാദ്ധ്വാനിയും എല്ലാക്കാര്യങ്ങളും നേരെവാ നേരെപോ എന്ന മട്ടില്‍ കാണുന്ന ഒരു സാധുവുമായിരുന്നു. അദ്ദേഹം വലിച്ചിരുന്നതും സാധു തന്നെയായിരുന്നു...സാധുബീഡി! സ്വന്തം വരുമാനത്തെക്കുറിച്ച് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നതുകൊണ്ട് അദ്ദേഹം ആഗ്രഹമുണ്ടായിരുന്നിട്ടും മദ്യപിക്കുമായിരുന്നില്ല! വല്ല പെരുന്നാളിനോ ക്രിസ്തുമസ്സിനോ മറ്റോ ആരെങ്കിലും സല്‍ക്കരിച്ചാല്‍, അതും ഒരുകുപ്പി കള്ള്, അതും കുടിച്ച് കമ്പനിപിരിഞ്ഞ് ആരോടും മിണ്ടാതെ വീട്ടിലെത്തി നിശ്ശബ്ദനാകുമായിരുന്നു ആ പുവര്‍ ഗയ്. അതുകൊണ്ടുതന്നെ ആ കുടുംബത്തില്‍ വല്ലാത്തൊരു ശാന്തിയും സമാധാനവും പരസ്പരസ്നേഹവും അതുകൊണ്ടുള്ള സന്തോഷവും കളിയാടിയിരുന്നു. വടക്കേത്തലക്കാരുടെ പറമ്പില്‍ തേങ്ങ പൊതിക്കലും ഉടക്കലും പിന്നീടത് മാണിയുടെ കൊപ്രക്കളത്തില്‍ കൊണ്ട് വെട്ടിത്തൂക്കം വില്‍ക്കലും, പണം ജോര്‍ജ്ജേട്ടന്റെ കയ്യില്‍ ഏല്പിക്കലും കഴിഞ്ഞ് സന്ധ്യേടെ മൂട്ടില്‍ വീട്ടിലേക്ക് തളര്‍ന്ന് കേറി വരുമ്പോഴാണ് ബാത്‌റൂം പരിസരത്ത് ആളനക്കം കണ്ട് പ്രസ്തുത പിള്ളേരെ കയ്യോടെ പിടിച്ചത്! കാരിരുമ്പൊത്ത കൈകൊണ്ടുള്ള താഢനവും പ്രതീക്ഷിച്ച് നിന്ന പിള്ളേര്‍ക്ക് നേരെ കയ്യിലിരുന്ന പാരക്കോല്‍ നീട്ടി ഔസേപ്പേട്ടന്‍ ഒറ്റ ഡയലോഗ്! " എല്ലാം കണ്ട് കഴിഞ്ഞൂന്ന് ച്ചാ ദേ ഇതോണ്ട് ഞങ്ങളെ അങ്ക്ട് കൊന്നട്ട് പൊക്കോ നിങ്ങള്, ല്ലിങ്കെ നാളെ ഞങ്ങള് ചത്തേന് നിങ്ങളന്നെ ഉത്തരം പറയണ്ടിവരും!. പോരേ പൂരം! സുനാമീന്ന് രക്ഷപ്പെടാന്‍ ഓടിക്കേറീത് അഗ്നിപര്‍വ്വതത്തിലേക്കെന്ന് പറഞ്ഞപോലെയായി പിള്ളേരുടെ കാര്യം! അല്ലെങ്കിലും പത്തുപതിനാറ് വയസ്സുള്ള പിള്ളേര്‍ക്ക് കൊടുക്കാവുന്ന ചെറിയ വല്ല ഭീഷണിയുമാണോ ഔസേപ്പിതാവ് കൊടുത്തത്! പണി പാലുംവെള്ളത്തില്‍ കിട്ടിയതോണ്ട് പിള്ളേര് അതേസീനില്‍ത്തന്നെ കോയമ്പത്തൂര്‍ക്ക് സ്ലീപ്പര്‍ക്ലാസ്സ് ടിക്കറ്റെടുത്തു. വീട്ടിലെ സുഖം റോട്ടിലില്ല, അതും പാണ്ടിനാട്ടില്‍ തീരെയില്ല എന്നു മനസ്സിലാക്കിയ പിള്ളേര്‍ നാലാം ദിവസം സല്‍സ്വഭാവികളായ 916കളായി ഗംഗേട്ടന്റെ പച്ചക്കറിലോറിയില്‍ വാപ്പസ് ഘര്‍ ആഗയാ. പിള്ളേരെ കാണാതായതില്‍ ഉള്ളുകാളി നടന്നിരുന്ന ഔസേപ്പേട്ടനും ഹാപ്പിയായി. പക്ഷേ അന്നു വൈകുന്നേരം പ്രാര്‍ത്ഥന എത്തിച്ചതിനു ശേഷം ഔസേപ്പെന്ന പിതാവ് കുടുംബത്തിനു മുന്പില്‍ ഒരു നിവേദനം സബ്മിറ്റ് ചെയ്തു! "ത്രസ്സ്യേ..ക്ടായിനെ ഇനിവ്ടെ നിര്‍ത്തണത് പന്ത്യല്ല! വെറ്തേ ആളോളെക്കൊണ്ട് അതൂമിതൊക്കെ പറയിക്കാന്‍! ഒന്നിലൊ കെട്ടിച്ച് വിടണം..അതിന് അയിന്ള്ള പ്രായോം ആയിട്ടില്ല്യ അയിനിപ്പൊരു പാങ്ങുല്ല്യ! ല്ലിങ്കിപ്പിന്നെ കൊറച്ചൂസം മ്മടെ കുഞ്ഞ്മേരിരവടെ പോയി നിക്കട്ടെ! അവട്യാവുമ്പോ എന്തെങ്കിലും പഠിക്കണച്ചാ പഠിക്കാനും പറ്റും!" ത്രസ്സ്യേടത്തീടെ പുന്നാരചേച്ചിയാണ് കുഞ്ഞുമേരി എന്ന മേരിച്ചേടത്ത്യാര്! പ്രായത്തില്‍ വലിയ അന്തരമൊന്നുമില്ലെങ്കിലും ഒരമ്മക്ക് മകളോടുള്ള വാത്സല്യമായിരുന്നു ചേടത്ത്യാര്ക്ക് ത്രേസ്യേടത്തിയോട്. അതെല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യവുമാണ്! പൊറത്തിശ്ശേരി എന്ന മനോഹരമായ ഗ്രാമപ്രദേശത്ത് വസിച്ചിരുന്ന ഇവര്‍ ഒരേഒരു മകന്‍ ജോയിയുടെ ജോലി സംബന്ധമായി ഒല്ലൂര്‍ എന്ന സിറ്റിയിലേക്ക് മൈഗ്രേറ്റ് ചെയ്യുകയായിരുന്നു. തന്നെയുമല്ല മരുമോള്‍ റോസിലിക്കുമുണ്ട് ജോലി. അക്കാലത്ത് തറവാട്ടില്‍ പിറന്നവര്‍ ഒന്നുമുഖം ചുളിക്കുന്ന ജോലി! മിഷനാസ്പത്രിയില്‍ നേഴ്സ്!. രണ്ടുപേര്‍ക്കും ജോലിയുള്ളതുകൊണ്ട് സാമ്പത്തികമായി ഇവരല്പം ക്രീമിലെയര്‍ സെറ്റപ്പായിരുന്നു. അവിടേക്കുള്ള പെണ്ണിന്റെ പറിച്ചുനടലിന്റെ കാര്യമാണ് പ്രിയതമന്‍ മൊഴിഞ്ഞത്! ഭര്‍ത്താവിലും മക്കളിലും മാത്രം ലോകമൊതുക്കി വച്ചിരുന്ന ത്രേസ്യേടത്തിക്ക് രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു! അങ്ങനെ അല്‍ഫോണ്‍സ എന്ന പത്താം ക്ലാസുകാരി എസ്.എസ്.എല്‍സി പരീക്ഷ തീര്‍ന്നതിന്റെ പിറ്റേന്ന് ഒല്ലൂര്‍ക്ക് ബസ്സുകയറി!

നിശ്ശബ്ദ കാമുകന്മാരുടെ നെഞ്ച്പൊട്ടിയ ശബ്ദം അങ്ങ് വടക്ക് കരൂവന്നൂപ്പുഴയില് മണല് വാരിയിരുന്നോരു വരെകേട്ടു എന്നൊരു പ്രയോഗം, പില്‍ക്കാലത്ത് പോര്‍ണ്‍ സ്റ്റോറി റൈറ്റിങ്ങിന് ഒരു വാഗ്ദാനമാകുന്ന തരത്തില്‍ ആളുകളെപ്പറ്റി തെറിക്കഥകള്‍ എഴുതി തല്ലുവാങ്ങിയിരുന്ന, ഒരു ഗ്രാമീണകവി എന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന ഒരു ഊശാന്താടി പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാലും അല്‍ഫോണ്‍സയുടെ വിടവാങ്ങലില്‍ വേദനിച്ചവരെപ്പോലെതന്നെ സന്തോഷിച്ചവരും അവിടെത്തന്നെ, എന്നുവച്ചാല്‍ തൊട്ടടുത്തു തന്നെയുണ്ടായിരുന്നു! അങ്ങുമിങ്ങും തൊട്ടും തൊടാതെയും നിന്നിരുന്ന ചെമ്പരത്തിവേലിക്കപ്പുറത്ത്, ഇടക്കിടെ ചില ഭീകരശബ്ദങ്ങളും, വെല്ലുവിളികളും മുഴക്കിക്കൊണ്ട് ഔസേപ്പേട്ടനേയും കുടുംബത്തേയും വല്ലാതെ ശല്യപ്പെടുത്തിക്കൊണ്ടിരുന്ന പുത്തൂക്കാരന്‍ പൌലോസ് എന്ന വിഖ്യാത തെറിപ്പാട്ട് കലാകാരന്‍! സാമാന്യം ഭേദപ്പെട്ട ചുറ്റുപാടുണ്ടായിരുന്ന, കള്ളുകുടി എന്ന നിഷ്കാമകര്‍മ്മത്തിന്റെ പ്രത്യാഘാതം എന്നവണ്ണം ഒട്ടുമുക്കാല്‍ സ്വത്തുക്കളും വിറ്റുതുലച്ച് അവശേഷിച്ച പത്തിരുപത് സെന്റിലെ ‌'ഒരേക്കര്‍' സ്ഥലം അതിരില്‍ നിന്നും വേലികയറ്റിക്കെട്ടി ഔസേപ്പേട്ടന്‍ സ്വന്തമാക്കി എന്ന ആരോപണവുമായി ലോകത്തുള്ള സകലരോടും അസൂയയും പരിഹാസവുമായി നടക്കുന്ന,കുടുമ്മം നോക്കാത്ത പുത്തൂക്കാരന്‍ പൌലോസ്!

ഇദ്ദേഹത്തിന്റെ പരിഹാസത്തിന്റെ റേഞ്ച് എന്നുപറഞ്ഞാല്‍, നാട്ടിലെ കിരീടം വക്കാത്ത രാജാക്കന്മാരായിവിലസുന്ന വലിയ വലിയ മുതലാളിമാരോടുവരെ "നീയൊക്കെ എന്തൂറ്റണ്ടാ കണ്ടേക്കണേ, ആയിരത്തിന്റെ നോട്ട് വച്ചട്ട് തൊഴുത്തിന്റെ ചോര്‍ച്ച അടച്ചട്ട്ള്ളോനാണ്ടാ പൌലോസ്! ആ എന്നൊടാണ്ടാ നിന്റെ പത്രാസ്?" എന്ന് മുഖത്ത് നോക്കി ചോദിക്കാന്‍ തക്ക റേഞ്ചുള്ള,അങ്ങനെ ചോദിച്ചിട്ടുള്ള തിരുമാലിയാണ് പൌലോസ്! ഔസേപ്പേട്ടനെ നാറ്റിക്കാന്‍ പുതിയ വിഷയം, അതും അല്‍ഫോണ്‍സയിലൂടെ തന്നെ കിട്ടിയ സന്തോഷത്തില്‍, അന്നു രാത്രി പൌലോസ് മറ്റെന്നത്തേക്കാളും സമാധാനത്തോടെ, ഒരു തുള്ളി മദ്യപിക്കാതെ ഉറങ്ങി. പിറ്റേന്നു രാവിലെ തന്നെ നാട്ടുകാരോടു മാത്രമല്ല, വഴിയില്‍കണ്ട കാക്കയോടും പൂച്ചയോടും മൈല്‍ക്കുറ്റിയോടു വരെ "നമ്മള് ള്ളത് ള്ളപോലെന്നെ പറയും! അതിന് വെഷമിച്ച്ട്ട് കാര്യല്ല്യാട്ടാ!..മ്മടെ ഔസേപ്പേട്ടന്റെ മോള് പണ്യൊപ്പിച്ചൂ..അതോണ്ടാ ക്ടായിനെ മാറ്റ്യേ!..കൊറച്ച്നാള് കഴിയട്ടെ...കൊച്ചിനേം കൊണ്ട് വരും..പിന്നെ ആളാരാന്ന് മ്മക്കറിയില്ല്യാട്ടാ" എന്ന് ഒരു നിഷ്കളങ്കനേപ്പോലെ, അപഖ്യാതി പറഞ്ഞുപരത്തി ആത്മനിര്‍വൃതിയടഞ്ഞു!. ദയാപരനായ കര്‍ത്താവിനോട് മാത്രം തന്റെ സങ്കടങ്ങള്‍ പറഞ്ഞ് ഔസേപ്പു കുടുംബം ജനങ്ങളുടെ പ്രത്യേകശ്രദ്ധയില്‍ നിന്നു പുറത്തുവന്ന് ആരും പ്രത്യേകിച്ചോര്‍ക്കാത്ത ഫാമിലിയായി കഷ്ടപ്പാട് തുടര്‍ന്നു. കഴുതക്കാമം കരഞ്ഞുതീര്‍ക്കും എന്നു പറഞ്ഞപോലെ പൌലോസ് മാത്രം ഓരോ തവണ തലക്ക് മത്തുപിടിക്കുമ്പോഴും പറഞ്ഞവരോടുതന്നെ വീണ്ടും വീണ്ടും ഇതേകഥപറഞ്ഞ് പറഞ്ഞ് തന്റെ പ്രസന്‍സ് നിലനിര്‍ത്തി.

മഴയും മഞ്ഞും വെയിലും പലതവണ വന്നുപോയി. ഔസേപ്പേട്ടന്റെ പടിയുടെ വലതുവശത്ത് നിന്നിരുന്ന വലിയ പളാവ് വടക്കേത്തലക്കാരുടെ പുതിയ വീടിന്റെ പ്രധാന വാതിലായി. മുതിര്‍ന്ന പല പൌരന്മാരും പണിയൊക്കെ മതിയാക്കി തങ്ങള്‍ക്കായി കുഴിച്ച കുഴിയില്‍ ബഹളമുണ്ടാക്കാതെ പോയി അന്ത്യവിശ്രമം കൊണ്ടു. ഇവരുടെ കൂട്ടത്തില്‍ തനിക്കേറ്റവും പ്രിയപ്പെട്ട ഔസേപ്പേട്ടനേയും കര്‍ത്താവ് തിരിച്ചു വിളിച്ചോണ്ട് പോയി.അനാഥത്വത്തിന്റെ നെരിപ്പോടില്‍ ഒരു കുടുംബം നീറി. പുത്തൂക്കാരന്‍ പൌലോസ് മാത്രം തന്റെ ക്ഷയിച്ച ആരോഗ്യവും വച്ച്, പണ്ടത്തെ ചൂടപ്പം, ഇപ്പോഴത്തെ പഴങ്കഥ മുരള്‍ച്ചപോലുള്ള ശബ്ദത്തില്‍ ന്യൂജെനറേഷന്‍ കുടിയന്മാരെക്കേള്‍പ്പിച്ച് സ്വയം ചിരിച്ച്..ചിരിച്ച് അതൊരു ചുമശൃംഖലയിലവസാനിപ്പിച്ച് കിതച്ചുകൊണ്ടിരുന്നു.

ഇത്രയും കാലം നാട്ടുകാര്‍ക്ക് ഒരു വിവരവും ഇല്ലാതിരുന്ന അല്‍ഫോണ്‍സ എന്ന സ്വപ്നസുന്ദരി വീണ്ടും പ്രത്യക്ഷയാകുന്നത് ഈ കാലഘട്ടത്തിലാണ്. അഛ്ചനില്ലാത്ത ഒരു കൊച്ചിനേയും കൊണ്ട്, ജീവിത പ്രാരാബ്ധത്താല്‍ മെലിഞ്ഞ് വളഞ്ഞുകുത്തി നടക്കാന്‍ പോലും വയ്യാതായ ഒരു പേക്കോലത്തെ പ്രതീക്ഷിച്ചിരുന്ന നാട്ടുകാര്‍ക്കുമുന്‍പില്‍ ഒരു സിനിമാ നടിയേക്കാള്‍ ഗ്ലാമറോടെ അവള്‍, അല്‍ഫോണ്‍സ എന്ന അപ്സരസ്സ് ഒരു തീജ്ജ്വാല പോലെ വന്നിറങ്ങി. ഈ വരവില്‍ ദാരിദ്ര്യം കൊണ്ടും ഗതികേടുകൊണ്ടും കഷ്ടപ്പെട്ടിരുന്ന പലര്‍ക്കും തങ്ങളുടെ സ്വത്തുക്കള്‍-വസ്തുവകകള്‍ ന്ഷ്ടപ്പെട്ടു! എന്നു വച്ചാല്‍ അല്‍ഫോണ്‍സ അതെല്ലാം വിലകൊടുത്തുവാങ്ങി! സെന്ററില്‍ നിന്നും ഒരു നൂറുമീറ്റര്‍ പടിഞ്ഞാട്ടുമാറി വാങ്ങിയ വേണമെങ്കില്‍ ബംഗ്ലാവ് എന്നു പറയാവുന്ന വീടിന്റെ പടിയോടുചേര്‍ന്ന്, മതിലില്‍ 'പാലത്തിങ്ങല്‍' എന്ന പേരും, വീടിനകത്ത് സ്വീകരണമുറിയില്‍ കര്‍ത്താവിന്റെ പടത്തിനോട് ചേര്‍ത്ത് ഔസേപ്പിതാവിന്റെ, സ്വന്തം അപ്പന്റെ, സാമാന്യം വലിപ്പമുള്ള ഒരു വര്‍ണ്ണചിത്രവും സ്ഥാപിച്ചു.

ആകെ മഞ്ഞ ആകാശവും മഞ്ഞ എന്നു പറഞ്ഞപോലെ മഞ്ഞളിച്ചുപോയ നാട്ടുകാരില്‍ ചിലര്‍ അല്‍ഫോണ്‍സയുടെ പിന്നാമ്പുറകഥകള്‍ തിരക്കിപ്പോയി, കൃത്യമായ ഒരുത്തരം കിട്ടാതെ ഊഹാപോഹങ്ങള്‍ ചമച്ചുണ്ടാക്കി കൃതാര്‍ത്ഥരായി. അല്‍ഫോണ്‍സയുടെ ദയാവായ്പിന്റെ മാധുര്യം നുകര്‍ന്നവര്‍ ഭൂമിയിലെ മാലാഖക്ക് സ്തുതിചൊല്ലി പെട്ടിപ്പാട്ടുകാരായി! ഭരണങ്ങാനത്തെ അല്‍ഫോണ്‍സാമ്മ തൃശ്ശൂര്‍ ഭാഗത്തേക്ക് അത്ര ഫേമസ് അല്ലാതിരുന്നതിനാല്‍ ആരും നമ്മുടെ അല്‍ഫോണ്‍സയെ അവരോട് താരതമ്യം ചെയ്തില്ല! അങ്ങനെ മറക്കാനാവാത്ത, നീണ്ട ഒരവധിക്കാലം നാട്ടുകാര്‍ക്ക് സമ്മാനിച്ച് അല്‍ഫോണ്‍സ വീണ്ടും മടങ്ങിപ്പോയി.

കുറച്ചു നാളുകള്‍ക്കു ശേഷം മാത്രം പുറംലോകത്തേക്ക് വന്ന പൌലോസിനോട് ഷാപ്പിലെ ചെക്കന്‍ ചോദിച്ചു!

"ദെന്താ പൌലോസേട്ടാ! ഈയ്യെട്യായിട്ട് ഇങ്ക്ടൊന്നും കാണാന്‍ല്ല്യല്ലോ"

ഒരക്ഷരം മിണ്ടാതെ പൌലോസ് സ്ഥിരം ക്വാട്ട മുഴുവനും കുടിച്ചുതീര്‍ത്തു. എന്നിട്ട് എന്തോ നിശ്ചയിച്ചുറപ്പിച്ചപോലെ കനത്ത മുഖവുമായി‌ നേരേ റോഡിലേക്കിറങ്ങി നടന്നു. പൌലോസേട്ടന്റെ മുഖഭാവവും നടപ്പും കണ്ട് പന്തികേട് തോന്നിയ ചിലര്‍ അയാളെ അനുഗമിച്ചു. ആരെയും ശ്രദ്ധിക്കാതെ, പുറകിലുള്ള ബഹളമൊന്നും അറിയാതെ അയാള്‍ അവശത മറന്ന് അതിവേഗം നടന്നുകൊണ്ടിരുന്നു. അനുഗമിച്ചിരുന്നവരുടെ എണ്ണം കൂടാന്‍ തുടങ്ങി. നേരേ പള്ളിമുറ്റത്ത് ചെന്നാണ് ആ നടത്തം അവസാനിച്ചത്. അതിനകം തന്നെ ആളുകളുടെ എണ്ണം ഒരു ചെറിയ ജനക്കൂട്ടം എന്നു പറയാവുന്ന നിലയിലേക്ക് എത്തിയിരുന്നു. പള്ളിക്കു മുകളിലെ കൂറ്റന്‍ കുരിശിലേക്ക് നോക്കിക്കൊണ്ട് രണ്ടുകയ്യും ഉയര്‍ത്തി അഭയത്തിനെന്നവണ്ണം വിടര്‍ത്തി പിടിച്ചു പൌലോസ് ഉള്ളുരുകിക്കൊണ്ട് ഉറക്കെ വിളിച്ചു പ്രാര്‍ത്ഥിച്ചു..അല്ല..ചോദിച്ചു!

" എന്റെ കര്‍ത്താവേ..എത്ര മെഴ്‌ക്തിരി ഞാന്‍ കത്തിച്ചേക്ക്ണ് ഇവ്ടെ,എത്രവട്ടം വന്ന് കുമ്പസാരിച്ചേക്ക്ണ്..ഒറ്റ ഞായറാഴ്ച ഞാന്‍ മൊടക്കീട്ട്ണ്ടാ?...ന്നട്ടും ന്റെ കര്‍ത്താവേ..അല്‍ഫോണ്‍സക്ക് കൊട്ത്തതൊന്നും നീ ഇനിക്ക് തന്നില്ല്യല്ലോ?!..ഇതും കഴിഞ്ഞ് നെഞ്ചില്‍ ഒരിടിയും.!

വികാരനിര്‍ഭരമായ, നെഞ്ചുരുകിക്കൊണ്ടുള്ള പ്രാര്‍ത്ഥനയായിട്ടും ഒരു കൂട്ടച്ചിരി സൃഷ്ടിക്കാനേ അത് ഉതകിയുള്ളൂ എന്ന തിരിച്ചറിവില്‍ പൌലോസ് കിതച്ചുകൊണ്ട് തിരിഞ്ഞു നിന്നു!
പിന്നെ ചീറി

" എന്തൂട്ട് കണ്ടട്ടണ്ടാ ...രോളേ നീയൊക്കെ തൊലിക്കണത്? പള്ളിമിറ്റായോണ്ട് നിന്റ്യൊന്നും അപ്പന് വിളിക്കിണില്ല്യ ഞാന്‍!..പോയി അവനോന്റെ പണിനോക്കടാ..ണ്ണോളെ!

ഈ റിയാലിറ്റീ ഷോ കണ്ട് രസിച്ച് നിന്നിരുന്ന കപ്യാര് പത്രോസേട്ടന്‍ ജന്മനാകിട്ടിയ തലവെട്ടിക്കലോടെ, "ആയകാലത്തൊക്കെ ആവുമ്പോലെ ആ കുടുമ്മത്തിനേം പെണ്ണിനേം പറ്റി അവരാണ്ടം പറഞ്ഞിണ്ടാക്കീട്ട് ഇപ്പൊ അവര്ക്കൊക്കെ ഒരു നല്ല നെല്യായപ്പോ അവര്ക്ക് കൊടത്തതൊന്നും തനിക്ക് തന്നില്ല്യല്ലോന്ന്..ല്ലേ?! കൊള്ളാലോ തന്റെ പൂതി! കൊണ്ടരും ട്ടാ..കര്‍ത്താവ് സ്വത്തൊക്കെ വണ്ടീല് കൊണ്ട് തരും!" എന്ന് ഡയലോഗ് അവസാനിപ്പിക്കലും "ഭ്ഫാ...!" എന്ന ആട്ടോടെ പൌലോസേട്ടന്‍ പ്രാര്‍ത്ഥനയുടെ സാരാംശം അവിടെ കൂടിയിരുന്ന വിശ്വാസികള്‍ക്കായി വിശദീകരിച്ചു! പക്ഷേ അതിപ്രകാരമായിരുന്നു എന്നു മാത്രം! "എന്റെ പട്ടിക്ക് വേണം അവള്‍ടെ സ്വത്ത്! ഇവള്‍ക്കൊക്കെ എന്തൂറ്റണ്ടാ സ്വത്ത്ള്ളത്?, ആയിരത്തിന്റെ നോട്ട് വച്ചട്ട് തൊഴുത്തിന്റെ ചോര്‍ച്ച അടച്ചട്ട്ള്ളോനാണ്ടാ പൌലോസ്! ഞാമ്പറഞ്ഞത് വേറൊരു കാര്യത്തെപ്പറ്റിയാ! ങ്ങാ..മറ്റതന്നെ!..അവള്‍ക്ക് കിട്ട്യേപോലെ രൂപോം ഭംഗീം ഒക്കെ ഇനിക്ക് കിട്ടീര്ന്നെങ്ങ ഇപ്പൊ അവ്ള് അതുംവച്ച് ണ്ടാക്കീതിന്റെ നാലെരട്ടി ഞാന്‍ അതുംവച്ച് ണ്ടാക്കി കാണിച്ചന്നേനെ!"...പിന്നെ ഡീസല് തീര്‍ന്ന ജീപ്പ് സ്റ്റാര്‍ട്ടാക്കുന്നതു പോലെ ഒരു ചിരിയും! ക്ഷീരമുള്ള അകിടിന്‍ ചുവട്ടില്‍ നിന്ന് ചോരകുടിച്ച കൊതുകിന്റെ സംതൃപ്തി!

അന്നു തന്നെ നാട്ടുകാര്‍ പൌലോസേട്ടനെ അദ്ദേഹത്തിന്റെ മനസ്സിന്റെ വലിപ്പം കണ്ട് പുണ്യാളനായി വാഴ്ത്തി. നാലുപേര് കൂടുന്നിടത്തെങ്ങാനും കണ്ടാല്‍ സെമിത്തേരിയില്‍ ഒരു കുഴിവെട്ടും എന്ന മധുരമധുരമായൊരു മുന്നറിയിപ്പോടെ!


പത്താം ക്ലാസ്സ് പാസ്സായ അല്‍ഫോണ്‍സ റോസിലിയുടെ നിര്‍ദ്ദേശപ്രകാരം നേര്‍സിങ്ങ് പഠിക്കുകയും തൃശ്ശൂരുള്ള ഏതോ മിഷണറിയുടെ ശുപാര്‍ശപ്രകാരം വിദേശത്ത് അതും ലണ്ടനില്‍ ഒരു ഹോസ്പിറ്റലില്‍ ജോലികിട്ടുകയും അഞ്ചുവര്‍ഷത്തിനുശേഷം കോണ്ട്രാക്ട് അവസാനിപ്പിച്ച് തിരിച്ചു വരുകയുമായിരുന്നു (ദൈവം കണ്ടു!)എന്ന് ജോയിയും റോസിലിയും ത്രേസ്യേടത്തിയെ തങ്ങളുടെ കുഞ്ഞിനെക്കാണിക്കാന്‍ വന്നസമയത്ത് കുറ്റിക്കാടനച്ചനോട് വെളിപ്പെടുത്തിയപ്പോഴാണ് ജനങ്ങള്‍ തങ്ങളുടെ മാലാഖയെപ്പറ്റി പൂര്‍ണ്ണമായും മനസ്സിലാക്കിയത്. എന്തായാലും അല്‍ഫോണ്‍സയുടെ ഒന്നു രണ്ട് അവധിക്കാലങ്ങള്‍ക്കുശേഷം ഈ കുടുംബം മൊത്തമായി എങ്ങോട്ടോ പറിച്ചുനടപ്പെട്ടു. ബോംബെയിലാണെന്നും പറയാന്‍ കൊള്ളാത്തപണിയാണെന്നും, നമ്മുടെ പൌലോസേട്ടന്റെ പകര്‍ച്ചവ്യാധി ബാധിച്ച പുതിയ തലമുറയിലെ ചില പാഷാണത്തില്‍ കൃമികളും, അല്ല അമേരിക്കയില്‍ സെറ്റില്‍ഡായെന്ന് പെട്ടിപ്പാട്ടുകാരുടെ പുതിയ തലമുറക്കാരും ഒരു പോലെ അവകാശപ്പെടുന്നു. ചരിത്രരേഖകളൊക്കെ പരിശോധിച്ചെങ്കിലും എനിക്കും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഐതീഹ്യമാലയില്‍ ഇതില്ലെന്ന് ആദ്യമേപറഞ്ഞത്.

No comments: