Friday, January 9, 2015

അഭ്യുദയകാംക്ഷികള്‍

ആദരണീയനായ ഒരു മാസ്റ്റര്‍ ഒരിക്കല്‍ വഴിപോക്കര്‍ക്കൊരു തണലായിക്കോട്ടെ എന്നു കരുതി സ്വന്തം വേലിക്കരികില്‍ ഒരു പുങ്കുമരം(പുന്നമരം)നട്ടു. മരം വളര്‍ന്ന് തണലേകിത്തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ മാസ്റ്റര്‍ക്ക് ഒരു പേരുനല്കി പരോപകാരം ചെയ്തു! "പുങ്കന്‍ മാഷ്"!.

പിന്നെ നാട്ടിലെ കൊച്ചുകുട്ടികള്‍ മുതല്‍ തെക്കുവശത്തെ കുഴിയില്‍ ബര്‍ത്ത് റിസര്‍വ്വ് ചെയ്ത കിഴവന്മാര്‍ വരെ പുങ്കന്‍മാഷ് എന്നു വിളിക്കാന്‍ തുടങ്ങി. സഹികെട്ട മാസ്റ്റര്‍ മരം പകുതിക്ക് വച്ച് മുറിച്ചു കളഞ്ഞു. അപ്പോള്‍ ദാ വരുന്നു അടുത്ത പേര്! "മുറിപ്പുങ്കന്‍"!

വല്ലാത്ത ഗതികേട് തന്നെ! അദ്ദേഹം ബാക്കിയുള്ള തടികൂടി അവിടെ നിന്ന് മുറിച്ചു കളഞ്ഞു. ഉടനെ കിട്ടി അടുത്ത പേര്! "കുറ്റിപ്പുങ്കന്‍"!

കാരണം തടി മുറിച്ചു കളഞ്ഞ ഭാഗത്ത ഒരു കുറ്റി നിന്നിരുന്നു. ഹതാശനായ അദ്ദേഹം അവസാനം ആ കുറ്റികൂടി പിഴുതു കളഞ്ഞു. നല്ലവരായ നാട്ടുകാര്‍ പക്ഷേ മാഷ് ചെയ്ത ഉപകാരത്തെ അങ്ങനെ മറക്കുന്നവരായിരുന്നില്ല! മരം നിന്നിരുന്ന സ്ഥലത്ത് ഒരു കുഴിമാത്രം അവശേഷിച്ചിരുന്നതുകൊണ്ട് 'കുഴിപ്പുങ്കന്‍' എന്ന് മാസ്റ്റര്‍ക്ക് നാമകരണം നടത്തി.

ആ നാടുപേക്ഷിച്ച് പോകുന്നതുവരെ ആ അദ്ധ്യാപകന്‍ കുഴിപ്പുങ്കന്‍ എന്ന പേരില്‍ അറിയപ്പെട്ടു. പ്രീഡിഗ്രീ കാലഘട്ടത്തില്‍ വായിച്ച ഏതോ ഒരു പുസ്തകത്തിലുള്ളതാണ് ഈ ചിന്താശകലം('ഒരു ദേശത്തിന്റെ കഥ'യാണെന്നാണ് ഓര്‍മ്മ). ഇത് സത്യത്തില്‍ നമ്മുടെ നാട്ടുകാരുടെ ഒരു സ്വഭാവമാണ്. ഒരു സമാന സംഭവം പറയാം!

കഥയിലെ നായകന്‍ കുറ്റിക്കാടന്‍ ജോസേട്ടന്‍ ആണെന്ന് ഇവിടെ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.കാരണം പുള്ളിക്ക് ഇനി അതോണ്ട് ഒരു പ്രശ്നം വേണ്ട! മര്യാദക്ക് RIP ആയി ഇരുന്നോട്ടെ! കക്ഷിയെ ഒരിക്കല്‍ പോലീസ് പിടിച്ചു. കുറ്റം പരസ്ത്രീ സംസര്‍ഗ്ഗം! ആദ്യമേ പറഞ്ഞോട്ടെ കക്ഷി ഈ കേസില്‍ നിരപരാധികള്‍ക്കൊരു മാതൃകയാണ്. പക്ഷേ മാന്യന്‍മാര്‍ താമസിക്കുന്ന ഒരു പ്രദേശത്തെ ഒരു വീട്ടില്‍ അനാശ്യാസമോ അസന്‍മാര്‍ഗ്ഗിക പ്രവര്‍ത്തനമോ അങ്ങനെയെന്തൊക്കെയൊ കുന്ത്രാണ്ടം നടക്കുന്നൂന്ന് വിവരം കിട്ടിയതനുസരിച്ച് പോലീസ് എത്തിനോക്കാന്‍ പോയപ്പോള്‍ കിട്ടിയതാണ് മതിലിന്റെ ചാരെ മൂത്രിക്കാന്‍ ഇരുന്ന 'നിരപരാധിയെ'!. കുറച്ച് അപരാധികളെ വീടിന്റെ ഉള്ളില്‍നിന്നും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഉച്ചക്ക് ഒരു മൂന്നുമണിയായപ്പോഴേക്കും പ്രാദേശിക ലേഖകന്മാര്‍ പ്രക്ഷേപണമാരംഭിച്ചു.

"മ്മടെ കുറ്റിക്കാടന്‍ ജോസേട്ടനെ പോലീസ് പൊക്കീട്ടാ...പെണ്ണ്കേസ്! ഇയ്യാള് ഇങ്ങനത്തൊര്ത്തനാണ്ന്ന് മ്മളറിഞ്ഞില്ല്യല്ലോ?! കണ്ടാ എന്തൂട്ടാ മാന്യന്‍?!"
എന്ന രീതിയില്‍ പോയി കവല ചാനല്‍ ചര്‍ച്ചകള്‍.

വൈകുന്നേരം പിടിച്ചുകൊണ്ട് പോയ ഉദ്യോഗസ്ഥന്‍തന്നെ ഒരു ജാള്യതയോടെ ഇദ്ദേഹത്തെ തിരിച്ച് വീട്ടില്‍കൊണ്ടാക്കി. കാരണം ഇദ്ദേഹം നിരപരാധിയണെന്നും നിരുപാധികം വിട്ടയക്കണമെന്നും അപരാധികള്‍ തന്നെ മൊഴികൊടുത്തു. പിന്നെ കുറച്ചു നാളത്തേക്ക് ജനങ്ങള്‍ അദ്ദേഹത്തിന്റെ പേരിലെ 'കുറ്റിക്കാടന്‍' എന്ന വീട്ടുപേര് എടുത്തു കളഞ്ഞ് പകരം "പെണ്ണ്കേസ്" എന്ന് സ്നേഹത്തോടെ പതിപ്പിച്ചു നല്കി. 'പീഢനം' എന്ന വാക്ക് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ തന്നെയായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നെ എവിടെയെങ്കിലും ജോസ് എന്ന പരാമര്‍ശമുണ്ടായാല്‍ ഉടനെ ആളുകള്‍ ചോദിക്കും " ഏത് മ്മടെ പെണ്ണ്കേസാ?".

ഗതികെട്ട ജോസ് സ്റ്റേഷനില്‍ പോയി തന്നെ പൊക്കിയ ഏഡേണ്‍ഷേബ്ലിനോട് തന്നെ പറഞ്ഞു ഈ അവസ്ഥാന്തരത്തെപ്പറ്റി! ധര്‍മ്മസങ്കടത്തിലായ ഹെഡ്കോണ്‍സ്റ്റബിള്‍ ഇനി അങ്ങനെ പറയുന്നവരുടെ പേരില്‍ പരാതി തന്നാല്‍ നടപടിയെടുക്കാമെന്ന് ഉറപ്പുനല്കുകയും യുദ്ധകാലാടിസ്ഥാനത്തില്‍ മൂന്നാലുപേരെ പൊക്കി നന്നായിട്ടൊന്ന് കുടയുകയും ചെയ്തു. അനന്തരഫലം!..പെണ്ണ്കേസ് ജോസ് എന്നപേര് അല്പം കൂടി നീണ്ട് 'പെണ്ണ് കേസില്‍ പൊക്ക്യേ ജോസ്' എന്ന ഒരു മുന്‍കൂര്‍ജാമ്യം കൂടി അടങ്ങിയ രീതിയില്‍ വിളിക്കാന്‍ തുടങ്ങി.

വിഷണ്ണനായ ജോസ് തന്റെ സങ്കടം പള്ളീലച്ചനോടും മറ്റു പൌരപ്രമുഖരോടും ഉണര്‍ത്തിക്കുകയും അവരെല്ലാം കൂടി കാര്യമായ ഒരു ബോധവല്ക്കരണ കാംപയിന് തുടക്കം കുറിക്കുകയും ചെയ്തു. ജനങ്ങള്‍ പിന്നെ അങ്ങനെ വിളിക്കാതായി എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാകും!. അത്രപെട്ടെന്ന് ഒന്നും മറക്കുന്നവരല്ലല്ലോ അവര്‍! എന്നാലും ഈ പരാമര്‍ശത്തിന് അല്പം കുറവുവന്നു! കുറച്ചു കാലങ്ങള്‍ക്കുശേഷം "പഴുവില്‍" എന്ന സ്ഥലത്തുനിന്നും വന്ന ഒരു കാറിലിരുന്നവര്‍ ജോസേട്ടനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അവിടെ നിന്നവര്‍ക്ക് "ആ പഴയ, പ്രത്യേക ഐഡന്റിറ്റി ഓര്‍മ്മവന്നത്. ഉടനെത്തന്നെ അവര്‍ ഓര്‍മ്മ പുതുക്കി. ങ്ങാ..മ്മടെ ജോസേട്ടന്‍! പെണ്ണ്കേസില് പോലീസ് പൊക്കീട്ട് വെറ്തേവിട്ട ജോസേട്ടന്‍!

മുഴുവനായി വിവരിച്ചുകൊടുക്കുന്നതിനുമുന്‍പ് വന്നവറ്‍ കാറ് അവിടെത്തന്നെയിട്ട് തിരിച്ച് വന്നവഴിക്ക് മടങ്ങിപ്പോയി. ജോസേട്ടന്റെ മോളെ പെണ്ണുകാണാന്‍ വന്നവരായിരുന്നു അവര്‍! പിന്നെ മൂന്ന് മാസങ്ങള്‍ക്കു ശേഷം അതേമോളുടെ കല്യാണത്തിന് എല്ലാം മറന്ന് യാതൊരു ഉളുപ്പുമില്ലാതെ ബിരിയാണി അകത്താക്കിക്കൊണ്ട് അവര്‍ ഇതേകാര്യം പറഞ്ഞ് ഉറക്കെച്ചിരിച്ചു. ഒന്നുരണ്ടു വര്‍ഷത്തിനു ശേഷം ഒരു പെരുന്നാളിന്റെ തലേന്ന് അമിതമായി ബ്രാണ്ടിയും പോര്‍ക്കും അകത്താക്കി ജോസേട്ടന്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.

ധൃതിയില്‍ നടന്നുപോകുന്ന ഒരു അഭ്യുദയകാംക്ഷിയോട് വഴിവക്കത്തെ ഒരു പറമ്പില്‍ വേലികെട്ടിക്കൊണ്ടിരുന്ന സുബ്രന്‍ ചോദിച്ചു! "ദെവടയ്ക്കാ കാലത്തന്നെ ത്ര ധിറ്തീല്?" മറുപടി ഉടനെ വന്നു! "മ്മടെ പെണ്ണ്കേസ് ജോസേട്ടന്‍ മരിച്ചു..ഒന്ന് പോയീല്ലിങ്കെ മോശല്ല്യേ?!". അതാണ് നാട്ടുകാര്‍! അവര്‍ എല്ലാം പെട്ടെന്ന് മറക്കുമെന്ന് പറയണത് വെറുത്യാ! അങ്ങനെ പെട്ടെന്നൊന്നും അവരൊരുകാര്യോം മറക്കില്ല്യാ!

No comments: