Friday, January 9, 2015

പ്രതിജ്ഞ

ഹരികുമാര്‍ എന്ന നിഷ്കളങ്കനോട് എനിക്ക് ആരാധന തോന്നുവാന്‍ രണ്ട് കാര്യങ്ങളുണ്ടായിരുന്നു!

1) ചട്ടമ്പികളായ സീനിയര്‍ പിള്ളേര്‍ക്ക്(തോറ്റു തോറ്റു കിടന്നിരുന്ന ഉസ്താദുമാര്‍ക്കും ഉയര്‍ന്ന ക്ലാസ്സുകളില്‍നിന്ന് തെമ്മാടിത്തരം പഠിച്ചു വരുന്നവര്‍ക്കും) ഇവന്റെ കൈക്കരുത്ത് കാണാപാഠമായിരുന്നു! എവിടെയൊക്കെ ഇടിവരും അത് എത്രയെത്ര അളവില്‍ വരും എന്നൊക്കെ കിറുകൃത്യമായി അറിയാം! ആ അസൂയാവഹമായ കഴിവുകൊണ്ട്.

2) അസംബ്ലിക്കിടയില്‍ ഇവന്‍ പ്രതിജ്ഞ പറഞ്ഞുകൊടുക്കുന്നത്, കുട്ടികളെല്ലാം ഷോക്കടിക്കുന്നപോലുള്ള ഒരു തരിപ്പോടെ എല്ലാ ആലസ്യവും മറന്ന് ചൊടിയോടെ അതേറ്റു ചൊല്ലുന്നത്, ഇംഗ്ലീഷും മലയാളവും ഒരേ ഒഴുക്കോടെ, അക്ഷരസ്ഫുടതയോടെ(ഇംഗ്ലീഷിനത് വേണ്ടെങ്കിലും!), അതും ഘനഗാംഭീര്യമുള്ള ശബ്ദത്തില്‍! ഈ മാസ്മര പ്രഭാവം കൊണ്ട്

കോലന്‍മുടി ഇടതു ചെന്നിക്കുമുകളില്‍ പകുത്ത് ചീകിവച്ച് മിക്കവാറും ദിവസങ്ങളില്‍ ഇളം നീല ഷര്‍ട്ടും ഖദറിന്റെ ഒറ്റമുണ്ടും ധരിച്ച് വന്നിരുന്ന എണ്ണമുഖനായ ഒമ്പതാം ക്ലാസ്സുകാരന്‍! അവനിരിക്കുന്ന ബഞ്ചിലും അവന്റെ പുസ്തകങ്ങളിലും ചോറ്റുപാത്രത്തിലും മാത്രം ഭൂലോകത്തിന്റെ സ്പന്ദനം കണ്ടിരുന്ന ഒരേകാന്ത പഥികന്‍!(ഒരു കൂട്ടുകാരന്‍ പോലും ഇവന്റെ കൂടെ നടക്കുന്നത് ഞാന്‍ കണ്ടിട്ടില്ല!)

നാട്ടില്‍ കയ്യെഴുത്തുമാസികകളുടെ സുവര്‍ണ്ണകാലമായിരുന്നല്ലോ എണ്‍പതുകളുടെ ഒരു പകുതിയോളം! അങ്ങനെ ഒരു കയ്യെഴുത്തുമാസികയുടെ ആവശ്യത്തിനാണ് എട്ടാം ക്ലാസ്സില്‍ പഠിച്ചിരുന്ന ഞാന്‍ ഈ പ്രതിഭാസത്തെ കാണാന്‍ പോകുന്നത്! ആര്‍ക്കും ഒരുപദ്രവവും ചെയ്യാത്ത പിള്ളേരെ ഞങ്ങള്‍ 'പശു' എന്നാണ് അക്കാലത്ത് വിളിച്ചിരുന്നത്! അക്കൂട്ടത്തില്‍ ഇവന്‍ ഒരു 'ആശ്രമപ്പശു'വാണെന്നറിയാമായിരുന്നിട്ടും, അവന്റെ ക്ലാസ്സ്ടീച്ചറും ഞങ്ങളുടെ ബയോളജിമാഷും ആയിരുന്ന ജോസഫ് മാഷുടെ ശുപാര്‍ശ ഉണ്ടായിരുന്നിട്ടും പ്രത്യേകിച്ച് ഒരു കാര്യവുമുണ്ടായിരുന്നില്ല! കാരണം ഞാന്‍ അവനേക്കാള്‍ വലിയ അന്തര്‍മുഖനും, നാലാള്‍ കൂടുന്നിടത്ത് എന്തെങ്കിലും ആരെങ്കിലും ചോദിച്ചാല്‍ 'തേവര്‍മകനി'ലെ രേവതി പാട്ടുപാടുന്നതുപോലെ "കാറ്റ് മട്ടും താന്‍ "വരുന്ന രീതിയില്‍ മറുപടി പറയുന്നവനുമായിരുന്നു.

കയ്യെഴുത്തുമാസികയിലെ എഴുത്തിന് ഒരു പ്രത്യേകതയുണ്ട്! എത്ര നല്ല കയ്യക്ഷരമുള്ളവരാണെങ്കിലും ഈ പണിക്ക് കൊള്ളണമെന്നില്ല! അതിന് അക്ഷരത്തിന്റെ തുടങ്ങുന്ന ഭാഗം നേര്‍വരയും ബാക്കിഭാഗം ഉരുട്ടിയും എഴുതുന്ന ഒരു രീതിയുണ്ട്! ഈ ബസ്സിലൊക്കെ "പുകവലിക്കരുത്! കയ്യും തലയും പുറത്തിടരുത്" എന്നൊക്കെ എഴുതിവയ്ക്കുന്നതുപോലൊരു രീതി(ഏതു ബസ്സില്‍ കേറിയാലും ഈ എഴുത്തുകള്‍ ഒരേ ശൈലിയിലുള്ളവയായിരിക്കും). അങ്ങനെയൊരു ശൈലി കയ്യെഴുത്തുമാസികകള്‍ക്കുമുണ്ട്!
ആ പണിയില്‍ ഇദ്ദേഹം ഒരു പുലിയാണെന്ന് വെളിപ്പെടുത്തിയത് ജോസഫ് മാഷാണ്. അക്കാലത്തുനടന്ന എന്തോ ഒരു സ്കൂള്‍ലെവല്‍ സാഹിത്യസദസ്സിലേക്ക് ഓരോ ക്ലാസ്സും എന്തെങ്കിലും ഒരു സാഹിത്യ സൃഷ്ടി നല്കണം എന്നൊരു നിബന്ധന വച്ചതും ഈ മാഷാണ്! അങ്ങനെയാണ് ഈ പുല്ല് എന്റെ തലയില്‍പെട്ടത്! ഞാന്‍ വല്ല്യ സാഹിത്യശിരോമണിയായിട്ടല്ല, മറിച്ച് മാസികയുടെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കമോ എന്ന ചോദ്യം വന്നപ്പോള്‍, എപ്പോള്‍ വേണമെങ്കിലും ഈ പേരും പറഞ്ഞ് ക്ലാസ്സില്‍ നിന്നുമിറങ്ങിപ്പോകാമെന്ന അനന്തസാധ്യത മനസ്സിലാക്കി സ്വയം ഏറ്റെടുത്തതാണ് ഈ ത്യാഗം! അന്നും മലയാളത്തില്‍ ഞാന്‍ ഒരു സൂപ്പര്‍സ്റ്റാറായിരുന്നതിനാല്‍ എല്ലാവര്‍ക്കും അത് സമ്മതവുമായിരുന്നു!
അങ്ങനെ ക്ലാസ്സില്‍ മറ്റുള്ളവര്‍ കുത്തിയിരുന്നെഴുതിയുണ്ടാക്കിയ ചിരികളും ചിന്തകളും വേദനയും വിഢ്ഢിത്തങ്ങളും ചിത്രങ്ങളും അങ്ങനെ എന്തരൊക്കെയോ ഉള്ള ഒരു കെട്ട് പേജുമായി ഹരികുമാറിന്റെ മുഖദാവില്‍ എത്തി. കെട്ട് സമര്‍പ്പിച്ചു. ആവശ്യം അവന്‍ മനസ്സിലാക്കി(കൃത്യമായി പറയാന്‍ എനിക്കു കഴിഞ്ഞില്ല എന്നതാണ് സത്യം!).

നീ 'എട്ട് ഡി'യിലല്ലേ, നിന്‍ക്ക് ഈ പിരിയഡ് കണക്കല്ലേ?! ഞെട്ടിപ്പിക്കുന്ന; അതിനെക്കാള്‍, വെറുപ്പിക്കുന്ന ഒരു ചോദ്യം!

'അതെ'

ക്ലാസ്സീക്കേറാണ്ട് നടക്കാനാ നീ ഈ പണിയുമായിട്ട് എറങീത്? പരിക്ഷക്ക് എന്തൂട്ടാ ചെയ്യാന്‍ പോണേ?!

(ഹരിശ്രീ അശോകന്‍ ഏതോ പടത്തില്‍ പറഞ്ഞതാണ് സത്യമായിട്ടും എനിക്കും തോന്നിയത്‌) "ന്റമ്മോ....!!"

അന്ന് ഞങ്ങള്‍ക്ക് കണക്ക് പഠിപ്പിച്ചിരുന്ന ടീച്ചര്‍ക്ക് ഒരു ചെല്ലപ്പേരുണ്ടായിരുന്നു "......." അത്ര നല്ലപേരല്ലാത്തതുകൊണ്ട് പേര് ഞാന്‍ മുണുങ്ങുന്നു!

"......." ന്റെ ക്ലാസ്സാ...എനിക്ക് അതിന്റെ ക്ലാസ്സ് ഇഷ്ടല്ല!"(നിഷ്കളങ്കനായ എന്നെ വിളിച്ച് പ്ലാറ്റ്ഫോമില്‍ കയറ്റിനിര്‍ത്തി ഈ ലോകത്ത് ആര്‍ക്കും ചെയ്യാനറിയാത്ത ചിലകണക്കുകള്‍ എന്നെക്കൊണ്ട് ബോര്‍ഡില്‍ ചെയ്യിക്കുമായിരുന്നു ആ അദ്ധാപകതിലകം. പക്ഷേ എന്തുകൊണ്ടോ മറ്റുള്ളവര്‍ വളരെ ഈസിയായി അതെല്ലാം ചെയ്യുമായിരുന്നു)

"പഠിപ്പിക്കണ ടീച്ചര്‍മാരെയാ നീ ഇങ്ങനത്തെ പേരൊക്കെ വിളിക്കണേ, ഞാന്‍ ടീച്ചറെ ഒന്നു കാണട്ടെ!" ചുളിഞ്ഞ മുഖത്തോടെ ഒരു ശാസന!!

സത്യത്തില്‍ ഇവനും ആ ടീച്ചറുമായിട്ടുള്ള അന്തര്‍ധാര സജീവമായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. കണക്കില്‍ ഇവന്റെയത്ര കഴിവുള്ളവര്‍ ആ സ്കൂളില്‍ തന്നെ മൂന്നോ നാലോ പേരേ ഉണ്ടായിരുന്നുള്ളൂ, അതില്‍ തന്നെ രണ്ടോ മൂന്നോ പേര്‍ കണക്ക് പഠിപ്പിക്കുന്ന മാഷ്-ടീച്ചര്‍ വര്‍ഗ്ഗത്തില്‍നിന്നായിരുന്നു.(ഇത് പിന്നീട് കിട്ടിയ ബ്രേക്കിംഗ് ന്യൂസ് ആയിരുന്നു.)

ഇവന്‍ എനിക്കു തരാന്‍ പണി പാലും വെള്ളത്തിലേക്ക് കുടഞ്ഞിട്ട് കലക്കിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായപ്പോള്‍ പിന്നെ എനിക്ക് അവിടെനിന്ന് എങ്ങനെയെങ്കിലും എസ്കേപ്പിട്ട് ക്ലാസ്സില്‍ പോയി ഭജനമിരിക്കണം എന്നുള്ള ചിന്ത മാത്രമായി! ചെയ്ത പാപത്തിന് അതല്ലെയുള്ളൂ മാര്‍ഗ്ഗം! പറ്റുമെങ്കില്‍ ടീച്ചര്‍ക്ക് ബോര്‍ഡ് മായ്ച്ച് കൊടുത്ത് പ്രായശ്ചിത്തം ചെയ്യണം!

തികട്ടിവന്ന കലിപ്പിന് അവന്റെ മുഖമടച്ച് ഒന്നു..ദയനീയമായി നോക്കി, പിന്നെ "നിന്‍ക്ക് സൌകര്യണ്ടങ്ങ ചെയ്യ്, ജോസഫ്മാഷ് പറഞ്ഞിട്ടാ ഞാന്‍ കൊണ്ടന്നത് അല്ലാണ്ട് നിന്റെ പൊക്കിത്തരം കാണാനല്ല! ഒരു പഠിപ്പിസ്റ്റ് വന്നേക്ക്ണു!" എന്ന, കേള്‍ക്കുന്നവര്‍ക്ക് ചുണ്ടത്തു കുത്താന്‍ തോന്നുന്ന ഒരു കൊത്തിത്തരവും പറഞ്ഞ് സുരേഷ്ഗോപി തിരിഞ്ഞു നടക്കുന്നതുപോലെ സ്ലോമോഷനില്‍ നടന്ന് പുറത്തേക്ക് പോയി!

ഇനിയാണ് ഇവന്‍ എനിക്കു വച്ച പണിയുടെ ക്ലൈമാക്സ്!

കയ്യെഴുത്ത് മാസികയുടെ രണ്ടാമത്തെ പേജില്‍ പ്രതിജ്ഞയാണ്! ഹരികുമാര്‍ വിദ്യാഭ്യാസജില്ല മുഴുവന്‍ ഫേമസ് ആയ ഒരു പ്രതിജ്ഞിസ്റ്റ് ആയിരുന്നതുകൊണ്ട് അത് പുള്ളിയെത്തന്നെ എഴുതിവയ്ക്കാന്‍ ഏല്പ്പിക്കുകയായിരുന്നു!

ക്ലാസ്സിലെ തല്ലുകൊള്ളിയായിരുന്ന പി.ടി.പ്രസാദ് എന്ന ഒരു പൊരിഞ്ഞവിത്ത് മിമിക്രിയും മോണോആക്ടും പാട്ടുമൊക്കെയായി ഞങ്ങളെ വളരെയധികം വിനോദിപ്പിക്കുമായിരുന്നു.
അവന്‍ എപ്പോഴോ എഴുതിവച്ചിരുന്ന ഒരു പ്രതിജ്ഞ ഞാന്‍ വായിച്ചു നോക്കാതെ എടുത്ത് എന്റെ ബുക്കിനടിയില്‍ വച്ചിരുന്നു.

160 പേജിന്റെ റെക്കോര്‍ഡ് ബുക്ക് വാങ്ങി അതില്‍ ഭംഗിയായി ഹരികുമാര്‍ എഴുതിവച്ച മാഗസിന്‍ സ്കൂളിനു തന്നെ അഭിമാനമാകുമെന്നാണ് അസ്സംബ്ലിയിലെ വേദിയില്‍ അത് കൈപ്പറ്റിക്കൊണ്ട് ഹെഡ്മാസ്റ്റര്‍ അരവിന്ദാക്ഷന്‍ മാഷ് അഭിപ്രായപ്പെട്ടത്! അദ്ദേഹം ആ വേദിയില്‍ വച്ചുതന്നെ രണ്ടാം പേജിലെ പ്രതിജ്ഞയില്‍ ഒന്നു കണ്ണോടിച്ചു, പിന്നെ വച്ചിരുന്ന ഗ്ലാസ്സെടുത്ത് അതിലെ വെള്ളം മുഴുവന്‍ ഒറ്റയടിക്കു കുടിച്ച്, ചെറിയൊരു കിതപ്പോടെ ഓഫീസിലേക്കുപോയി!

സമയം രാവിലെ 10.20 മാണിക്ക്യേട്ടന്‍ ഒരുതുണ്ട് കടലാസുമായി വന്ന് അഷറഫ് മാഷോട് എന്തോ സ്വകാര്യം പറഞ്ഞു! അദ്ദേഹം ചോരക്കണ്ണോടെ എന്റെയടുത്തേക്ക് വന്ന് ഇത്രമാത്രം പറഞ്ഞു

"ചെല്ല്"

ഓഫീസ് റൂമില്‍ ഞാന്‍ ഉടനെ തന്നെ ഭയന്ന് മൂത്രമൊഴിക്കണോ വേണ്ടയോ എന്നു ശങ്കിച്ച് കടന്നു ചെല്ലുമ്പോള്‍ അവിടെ ഹെഡ്മാഷെക്കൂടാതെ ജോസഫ്മാഷും, ഹരികുമാറും പിന്നെ രാമന്‍കുട്ടിമാഷും നില്‍ക്കുന്നു. ഹരികുമാര്‍ മിഥുനത്തിലെ ഇന്നസെന്റിനെപ്പോലെ ഇതെന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന മട്ടിലും ജോസഫ്മാഷ് ചെറിയ നിരാശയിലും രാമന്‍കുട്ടിമാഷ് ചെറിയ ഒരു ചിരിയുടെ ലാഞ്ചനയോടെയും കടിച്ചു കീറാന്‍ നില്ക്കുന്ന ഒരു സിംഹത്തിനു മുന്നില്‍ നില്‍ക്കുന്നു!

ഭീകരനിമിഷങ്ങള്‍ക്ക് അന്ത്യം കുറിച്ചുകൊണ്ട് രാമന്‍കുട്ടിമാഷ് പുസ്തകം വാങ്ങി എന്റെ കയ്യില്‍ തന്നു! എന്നിട്ടു പറഞ്ഞു "പ്രതിജ്ഞ വായിക്ക്"

തൊണ്ടയില്‍ നിന്നും വന്ന കാറ്റിന്റെ തള്ളലില്‍ ഞാന്‍ എങ്ങനെയോ ആദ്യത്തെ രണ്ടു വരി വായിച്ചു.

ഇന്ത്യ എന്റെ രാജ്യമാണ്‌. അത് ഓക്കെ!

രണ്ടാമത്തെ വരി ഇങ്ങനെയല്ലല്ലോ കേട്ടിട്ടുള്ളത്?..ഇനീപ്പോ ഹരികുമാര്‍ എന്തെങ്കിലും പണി?

ഇതാ എന്നെ മരണമുഖം കാട്ടിത്തന്ന ആ രണ്ടാമത്തെ വരി!

"ഒരിന്ത്യക്കാരന്റെ ഭാര്യ മറ്റൊരിന്ത്യക്കാരന്റെ സഹോദരിയാണ്! തിരിച്ചും അങ്ങനെത്തന്നെയാണ്!"

ചെവിയില്‍ മുഴങ്ങിക്കേട്ട ഇരമ്പല്‍ ഹെലികോപ്ടര്‍ പോയതിന്റെയായിരുന്നില്ല! കണ്ണിലേക്ക് തള്ളിക്കയറിവന്ന ഇരുട്ട് കറണ്ട് പോയതുമായിരുന്നില്ല!

ലാബിലെ ഡെസ്കില്‍, അരണ്ട മഞ്ഞവെളിച്ചത്തിലേക്ക് കണ്ണു തുറക്കുമ്പോള്‍ പത്താം ക്ലാസ്സിലെ രെജിസ്റ്റര്‍ ബുക്കു കൊണ്ട് ലില്ലിടീച്ചര്‍ വീശിക്കൊണ്ടിരിക്കുന്നു. ആപത്ത് ഒഴിഞ്ഞുപോയ ആശ്വാസത്തില്‍ കുറേ അദ്ധ്യാപകമുഖങ്ങളും സതീര്‍ത്ഥ്യമുഖങ്ങളും!

പിന്നത്തെ സംഭാഷണങ്ങള്‍ക്കൊന്നും പ്രത്യേകിച്ച് വിഷയമോ അര്‍ത്ഥമോ ശബ്ദമോ ഉണ്ടായിരുന്നില്ല! ആരുടെയൊക്കെയോ കൂടെ ക്ലാസ്സിലേക്കുപോകുമ്പോള്‍ ഹരികുമാര്‍ ഒരു കെട്ട് കോംപോസിഷന്‍ ബുക്കുമായി ക്ലാസ്സിലേക്കുപോകുന്നു. മണിരത്നത്തിന്റെ അഗ്നിനക്ഷത്രം സിനിമയില്‍ പ്രഭുവും കാര്‍ത്തിക്കും കൂട്ടിമുട്ടാന്‍ പോകുന്നതുപോലെ തൊട്ടരികില്‍ വന്ന് അവന്‍ നിന്നു. എന്നിട്ട് പറഞ്ഞു,

 "ഞാന്‍ അത് എന്റിഷ്ടത്തിന് എഴുതിവച്ചതല്ല. നീതന്ന കെട്ടില്‍ അതുണ്ടായിരുന്നു. ആ പേപ്പറ് കാണിച്ചതോണ്ട് ഞാന്‍ തല്ല് കിട്ടാതെ രക്ഷപ്പെട്ടു!"

"അപ്പോ ഇത്രകാലം നീ മന:പാഠമാക്കി കൊണ്ടു നടന്ന പ്രതിജ്ഞ നിനക്ക് യാതോരു ഗുണവും ചെയ്തില്ലല്ലോ?" എന്ന എന്റെ ചോദ്യം മനസ്സിലാക്കിയിട്ടെന്നപോലെ, അവന്‍ തുടര്‍ന്നു.
"വെറുതേ രണ്ടാം പേജില്‍ പ്രതിജ്ഞ എന്നു മാത്രം എഴുതിയിരുന്നെങ്കില്‍ ഞാന്‍ ഭംഗിയായി എഴുതിയേനെ. ഇതിപ്പോ ഇങ്ങനെയൊന്ന് കണ്ടതോണ്ടാ അത് തന്നെ ഞാന്‍ എഴുതിവച്ചത്!
 എന്നെ തല്ലുകൊള്ളിക്കാനാണോ നീ ഇങ്ങനെ ചെയ്തത്?!"

നിഷ്കളങ്കമായ അവന്റെ ചോദ്യം കേട്ട് ഇത് എങ്ങനെ ഈ കെട്ടിനുള്ളില്‍ പെട്ടു എന്ന കണ്‍ഫൂഷനുമായി ഞാന്‍ ചെറിയൊരു തലചുറ്റലോടെ നടന്നു ക്ലാസ്സില്‍ എത്തി. അവിടെയതാ ഒരു മിമിക്രി നടക്കുന്നു! ഞാന്‍ കടന്നു ചെല്ലുന്നതും മാഷ് ചോദ്യം ചെയ്യുന്നതും തലചുറ്റിവീഴുന്നതും എല്ലാം!. അടുത്ത നിമിഷം എല്ലാം എനിക്കുമുന്നില്‍ തെളിഞ്ഞു. പ്രസാദ് എഴുതിയ പ്രതിജ്ഞ ഞാന്‍ തന്നെയാണ് ആ കെട്ടിലെടുത്തുവച്ച് മൊത്തം സീന്‍ ഡാര്‍ക്കാക്കിയത്!!

വര്‍ഷാവസാന പരീക്ഷക്കിടയിലെന്നോ ഹരി തന്നെയാണ് പറഞ്ഞത് അവന് ഒരു ജോഡി ഷര്‍ട്ടും മുണ്ടും മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതുകൊണ്ട് എന്നും വൈകീട്ട് ചെന്നാല്‍ അത് അലക്കിയിടുക എന്നത് അവന്റെ ഒരു പ്രധാന ജോലിയാണെന്ന്!

No comments: