Friday, January 9, 2015

'സ്മൃതിഭ്രംശ'ത്തിന്റെ വീഥിയില്‍

ചാറ്റല്‍ മഴ പെയ്യുന്ന ഒരു സന്ധ്യക്ക് കുടയെടുക്കാതെ പ്രഹ്ളാദന്‍ ഇറങ്ങി നടന്നു. നെറ്റിയുടെ ചെരിവില്‍ കുത്തിവീണ് നൊമ്പരമുണ്ടാക്കി ചിതറിപ്പോകുന്ന മഴത്തുള്ളികള്‍ കണ്ണിലേക്കൊഴുകി കാഴ്ച്ചമറക്കുമ്പോള്‍ അയാള്‍ അത് വലം കൈപ്പത്തി ചുരുട്ടി ചൂണ്ടുവിരലിന്റെ വശം കൊണ്ട് തൂത്ത് കണ്ണുകളെ സ്വതന്ത്രമാക്കി. മഴക്കുമാത്രം ഒന്നും നല്കാനായിട്ടില്ല ഇതുവരെ. തന്നെ നോവിച്ചു നനക്കുന്നതിന്റെ സംതൃപ്തി മഴയെ സന്തോഷിപ്പിക്കുന്നെങ്കില്‍ അതല്ലേ മഴക്കു നല്കാവുന്ന ഏറ്റവും നല്ല സമ്മാനം!

മഴ മാറി!....

നാളെ ഇന്നായി!...അടച്ചിട്ട ഫ്ളാറ്റിനുള്ളില്‍ സി എഫ് എല്‍ സൂര്യനും!

പുറത്ത് കോറിഡോറില്‍ ആരോ വീടുപൂട്ടി പോകുന്നതിന്റെ ശബ്ദങ്ങള്‍. അതോ വന്നു കയറിയതിന്റേയോ?! ശരിക്കും നിശ്ചയമില്ല. പക്ഷേ ഒരു കാര്യം അറിയാം ഇന്നിപ്പൊ ഇതൊമ്പതാമത്തെ തവണയാണ് ആരെയോ പ്രതീക്ഷിക്കുന്നതുപോലെ വാതിലിന്റെ ചെറിയ ലെന്‍സിലൂടെ,ഓരോ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോഴും ആകാംക്ഷയോടെ പോയി നോക്കുന്നത്. അസ്വസ്ഥബാധിത പ്രദേശമായ മനസ്സ് നമ്മളെക്കൊണ്ട് എന്തൊക്കെയോ ചെയ്യിക്കുന്നു! ഒരെതിര്‍പ്പുമില്ലാതെ നാമത് ചെയ്യുന്നു. മനസ്സിന് സന്തോഷമാവട്ടെ!

വീണ്ടും സന്ധ്യ!...ഇന്ന് നാളെയാകാന്‍ പോകുന്നു!

കൂടണയാന്‍ പോകുന്ന പക്ഷികളെ കാണാനും അവയുടെ ബഹളത്തിലലിയാനും വേണ്ടി അയാള്‍ ടാക്സി വിളിച്ചു! 180 രൂപ! പക്ഷേ അയാള്‍ മറന്നുവച്ച് പോന്ന മനോഹരമായ ആ സായാഹ്നങ്ങള്‍ ഒരു വികൃതിക്കുട്ടിയെപ്പോലെ അയാളില്‍ നിന്നും വളരെ വളരെ അകന്നു കഴിഞ്ഞിരുന്നു.

ഇന്നും നാളെയും നാളെയും ഇന്നും മാത്രമുള്ള ആ ജീവിതത്തില്‍ നിന്ന് ഇന്നലെകള്‍ ചാര്‍ജ്ജ് പോയ ടോര്‍ച്ചിന്റെ ക്ഷയിച്ച വെളിച്ചം പോലെ മങ്ങിക്കൊണ്ടിരിക്കുന്നത് അയാള്‍ മാത്രം അറിയുന്നുണ്ടായിരുന്നു. പക്ഷേ അതോര്‍ത്തെടുക്കാന്‍ അയാള്‍ക്ക് അറിയില്ലായിരുന്നു!!

No comments: